തിരുവനന്തപുരം: ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കശ്മീരില്‍ ഭീകരപ്രവര്‍ത്തനം വന്‍തോതില്‍ കുറഞ്ഞെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രഫ. നിര്‍മ്മല്‍ കുമാര്‍ സിംഗ്. സദ്ഭരണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കിയത്. ഇരുകൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിനു ശേഷം കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 250 ല്‍ അധികം തീവ്രവാദികളെ വധിച്ചുകഴിഞ്ഞു. ഹൂറിയത്ത് ഉള്‍പ്പെടെയുള്ള വിഘടനവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച് കശ്മീരി യുവാക്കള്‍ ഇപ്പോള്‍ ദേശീയതയുടെ പാതയിലേക്ക് വരികയാണെന്നും നിര്‍മ്മല്‍ കുമാര്‍ സിംഗ് ജനം ടിവിയോട് പറഞ്ഞു. 76 യുവാക്കളാണ് ഈയിടെ മാത്രം തിരിച്ചുവന്നത്.
കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തെ തുടര്‍ന്ന് 90കളുടെ ആദ്യം പലായനം ചെയ്ത പണ്ഡിറ്റുകളെ സ്വന്തംമണ്ണിലേക്ക് തിരിച്ചെത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം. ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ അജന്‍ഡയിലും ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. പലായനം ചെയ്യപ്പെട്ടവരുടെ സുരക്ഷിതത്വത്തോടൊപ്പം അവരുടെ ആത്മാഭിമാനവും സംരക്ഷിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ്. കശ്മീരിലെ സാധാരണക്കാര്‍ക്ക് പണ്ഡിറ്റുകള്‍ തിരിച്ചുവരണമെന്നു തന്നെയാണുള്ളത്. അവരുടെ തിരിച്ചുവരവിന് അനുയോജ്യമായ സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പലായനം ചെയ്യപ്പെട്ടവര്‍ക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.
അടുത്തിടെ കശ്മീരില്‍ ഉണ്ടായ ആക്രമണങ്ങള്‍ പാക്കിസ്ഥാന് സൈന്യം നടത്തുന്ന നിഴല്‍ യുദ്ധം മാത്രമാണ്. ഇതിന് നയതന്ത്രപരമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. അമേരിക്കയും അറബ് രാഷ്ട്രങ്ങളും മറ്റ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളും പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞു. ചൈനയൊഴികെ ഒരു രാജ്യവും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. അവര്‍ ലോകരംഗത്ത് ഒറ്റപ്പെട്ടു കഴിഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര വിജയം കൂടിയാണ്.
കശ്മീരിലെ എല്ലാവിഭാഗക്കാരോടും ചര്‍ച്ച നടത്താന്‍ കേന്ദ്രം നിശ്ചയിച്ച ഇടനിലക്കാരന് ദിനേശ്വര്‍ ശര്‍മ്മയ്ക്ക് നല്ല പ്രതികരണമാണ് കശ്മീരികളില്‍ നിന്ന് ലഭിക്കുന്നത്. തീവ്രവാദികള്‍ക്കും ഹൂറിയത്തിനുമെതിരെ ശക്തമായ നിലപാടാണ് പി.ഡി.പി യും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും സ്വീകരിക്കുന്നത്.
കശ്മീരില്‍ സൈന്യത്തിന് നേരെ കേസെടുത്തിട്ടില്ലെന്നും നിര്‍മ്മല്‍ സിംഗ് പറഞ്ഞു. സൈനിക വ്യൂഹത്തിന് നേരെ കല്ലേറും ആക്രമണവുമുണ്ടായപ്പോള്‍ ഒരു എഫ്.ഐ.ആര് ഇടുക മാത്രമാണ് ചെയ്ത്. അഫ്സ്പ നിലവിലുളളതിനാല്‍ സൈന്യത്തിന് നേരെ കേസ് നടത്താന്‍ കഴിയില്ല.
കശ്മീരിന്റെ അകത്ത് നിന്നും തീവ്രവാദികള്‍ക്ക് പിന്തുണ കിട്ടുന്നില്ല. കശ്മീരിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 80,000 കോടി രൂപയുടെ പാക്കേജാണ് കശ്മീരിന് അനുവദിച്ചത്. ഇതില്‍ 50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു ഗ്രാമത്തിലേക്ക് വൈദ്യുതി കിട്ടാന്‍ 80 കിലോ മീറ്റര്‍ ലൈന്‍ വലിക്കണമെങ്കില്‍ അതും സര്‍ക്കാര്‍ ചെയ്യുകയാണ്. സൂഫി ഭൂരിപക്ഷ പ്രദേശമായി കശ്മീരിലെയും ഹിന്ദുക്കള്‍ ഭൂരിപക്ഷമായ ജമ്മുവിലേയും ബുദ്ധിസ്റ്റുകളും മുസ്ലീങ്ങളും കൂടുതലുള്ള ലഡാക്കിലേയും ജനങ്ങള്‍ തമ്മിലുളള സൗഹാര്‍ദ്ദവും ഇടപെടലും മുമ്പത്തേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്.
മറ്റ് നാട്ടുരാജ്യങ്ങള്‍ ലയിപ്പിച്ചതുപോലെ കശ്മീരിന്റെ ലയനവും സര്‍ദാര്‍ പട്ടേലിനെയാണ് ഏല്‍പിച്ചിരുന്നതെങ്കില്‍ കശ്മീര്‍ പ്രശ്നം വഷളാവില്ലായിരുന്നുവെന്നും ജമ്മുസര്വകലാശാലയിലെ മുന്‍ ചരിത്ര വിഭാഗം മേധാവി കൂടിയായിരുന്ന നിര്‍മ്മല്‍ സിംഗ് പറഞ്ഞു.