ചണ്ഡീഗഡ് : കനേഡിയൻ പ്രധാനമന്ത്രി ഭാരത സർക്കാരിന്റെ വികാരം മാനിക്കണമെന്ന് കോൺഗ്രസ് എം.പി സുനിൽ ജാക്കർ . പഞ്ചാബിലെ ജനങ്ങളുടെ വികാരം ട്രൂഡോ മനസ്സിലാക്കണം. ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവുന്നതല്ല . ഏത് രീതിയിലുള്ള ഭീകരതയും എതിർക്കപ്പെടേണ്ടതാണെന്ന് ട്രൂഡോ തിരിച്ചറിയണമെന്നും ഗുരുദാസ്പൂർ എം.പിയായ ജാക്കർ പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി നടത്തുന്ന വിരുന്നുസൽക്കാരത്തിൽ ഖാലിസ്ഥാൻ ഭീകരനെ ക്ഷണിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രൂഡോയുടെ ഭാര്യയുമൊത്തുള്ള ഖാലിസ്ഥാൻ ഭീകരന്റെ ചിത്രവും വിവാദമായിരുന്നു.അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നിന് ഖാലിസ്ഥാൻ ഭീകരനുള്ള ക്ഷണം റദ്ദാക്കിയതായി കനേഡിയൻ ഹൈക്കമ്മീഷൻ അറിയിച്ചു.
എട്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിയെ കേന്ദ്രസർക്കാർ അവഗണിച്ചതായി പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ട്രൂഡോ സർക്കാർ ഖാലിസ്ഥാൻ ഭീകരരെ സഹായിക്കുന്ന സമീപനം എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ തണുത്ത സ്വീകരണം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. കാനഡ ആഭ്യന്തരമന്ത്രി ഹർജിത് സിംഗ് സജ്ജൻ ഇന്ത്യയിലെത്തിയപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയിരുന്നില്ല.
അമരീന്ദർ സിംഗ് മുഖ്യമന്ത്രിയാകുന്നതിനു മുൻപ് നടത്താനിരുന്ന കാനഡ സന്ദർശനവും ഖാലിസ്ഥാൻ ഭീകരരുടെ എതിർപ്പിനെ തുടർന്ന് റദ്ദായിരുന്നു.