ന്യൂഡല്‍ഹി: പോക്കറ്റടിക്കാരെ പിന്തുടര്ന്ന് തടഞ്ഞ് വെച്ച ഭാര്യയെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.യു പി സ്വദേശിയായ 25 വയസുകാരൻ അമർജീതാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരം മധ്യ ഡൽഹിയിലായിരുന്നു സംഭവം.
അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ നാലു വയസുകാരനായ മകന്, സഹോദരന് എന്നിവര്‍ ഡല്‍ഹി മൃഗശാല സന്ദര്‍ശിച്ച് തിരിച്ചുവരുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇവര്‍ ബസില്‍ സഞ്ചരിക്കവെ അമര്‍ജീതിന്റെ മൊബൈല്‍ ഫോണ്‍ നാലംഗ സംഘം പോക്കറ്റടിച്ചു. ഇത് കണ്ട മഞ്ജു ബസില്‍ നിന്നിറങ്ങിയ സംഘത്തിന് പിന്നാലെ 50 മീറ്ററോളം ഓടി ഒരാളെ പിടികൂടി.
എന്നാൽ ഇതിനിടെ മറ്റു മൂന്നു പേര് ചേര്‍ന്ന് മഞ്ജുവിനെ അക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മഞ്ജുവിന്റെ രക്ഷക്കായി ഓടിയെത്തിയ അമര്‍ജീതിനെ അക്രമികള്‍ കുത്തുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അമര്‍ജീത് മരണപ്പെട്ടു.
അക്രമികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ പറഞ്ഞു. സൂരജ് (20), സുമിത് (25), അജിത് (24) എന്നിവരാണ് അറസ്റ്റിലായത്.