കണ്ണൂർ: യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.
തെരൂർ പാലയോട് സ്വദേശികളായ കെ.രജത്, കെ.സഞ്ജയ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി. ജോണും സംഘവും ചേർന്നു അറസ്റ്റു ചെയ്തത്. ശുഹൈബിനെ വധിക്കാൻ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത്താണ് ശുഹൈബ് തട്ടുകടയിലുണ്ടെന്ന് കൊലയാളി സംഘത്തിന് വിവരം നൽകിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെയായി 7 പേരാണ് അറസ്റ്റിലായത്.
അതേസമയം കഴിഞ്ഞ ദിവസം വാളുകൾ കണ്ടെടുത്ത സ്ഥലത്ത് നിന്ന് മൂന്ന് ബോംബുകൾ കൂടി പോലീസ് കണ്ടെടുത്തു. ശുഹൈബിനെ കൊലപ്പെടുത്തുന്നതിന് അക്രമിസംഘം ഉപയോഗിച്ചതെന്നു കരുതുന്ന മൂന്നു വാളുകൾ ഇന്നലെയാണ് കണ്ടെത്തിയത്. ശുഹൈബ് കൊല്ലപ്പെട്ട സ്ഥലത്തിനു രണ്ട് കിലോമീറ്റർ അകലെ വെള്ളിയാംപറമ്പിൽ കാടുവെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് വാളുകൾ കണ്ടത്. ആയുധം കണ്ടെടുക്കാത്തതിന് ഹൈക്കോടതി നേരത്തെ പൊലീസിനെ വിമർശിച്ചിരുന്നു.