ടൊറൊന്റോ : ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യൻ സന്ദർശനം കാനഡയിൽ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിതെളിക്കുന്നു . ഖാലിസ്ഥാൻ ഭീകരർക്ക് ട്രൂഡോ സർക്കാർ പിന്തുണ നൽകുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കും . ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഖാലിസ്ഥാനി ഭീകരരെ അപലപിച്ചുമാണ് പ്രമേയം അവതരിപ്പിക്കുന്നത്.
ഖാലിസ്ഥാൻ വിഘടനവാദി ജസ്പാൽ അത്വാളിന് ജസ്റ്റിൻ ട്രൂഡോയുടെ വിരുന്നിൽ ക്ഷണം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത് . ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ അത്വാളിനെ ക്ഷണിക്കപ്പെട്ട സംഘത്തിൽ നിന്ന് ഒഴിവാക്കി. അതേ സമയം അത്വാളിനെ ക്ഷണിച്ചതിനു പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥരാണെന്നുള്ള ട്രൂഡോയുടെ സംഘത്തിന്റെ മറുപടി ഇന്ത്യയെ ചൊടിപ്പിച്ചു.
എന്നാൽ ഈ ആരോപണം അസംബന്ധമാണെന്ന് ഇന്ത്യ പ്രതികരിച്ചു.ഇന്ത്യയുടെ പ്രതികരണത്തിനു മറുപടിയുണ്ടെങ്കിൽ തെളിവുകൾ വച്ച് ട്രൂഡോ വിശദീകരിക്കണമെന്ന് കാനഡയിലെ പ്രതിപക്ഷ പാർട്ടി നേതാവ് ആൻഡ്രൂ ഷീറും ആവശ്യപ്പെട്ടു.
കനേഡിയൻ സിഖ് സമൂഹത്തിന്റെയും ഇന്ത്യൻ വംശജരുടേയും സംഭാവനകൾ അംഗീകരിച്ചു കൊണ്ടുള്ള പ്രമേയമാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും പ്രധാനമായും ഖാലിസ്ഥാനി ഭീകരവാദത്തെയും പ്രമേയം അപലപിക്കുന്നു. സ്വതന്ത്രഖാലിസ്ഥാൻ വാദത്തെ ശക്തമായി എതിർക്കുന്നതോടൊപ്പം ഇന്ത്യയുടെ അഖണ്ഡതയ്ക്ക് പൂർണ പിന്തുണയും പ്രമേയം വാഗ്ദാനം ചെയ്യുന്നു.