പറയാനേറെ ബാക്കിയാക്കി ഓർമ്മകളുടെ സെല്ലുലോയ്ഡിലേക്ക് മറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. യോദ്ധയുടെ രണ്ടാം ഭാഗമെന്ന മോഹം വലിയൊരു സ്വപ്നമായി അവശേഷിപ്പിച്ചാണ് സംഗീത് ശിവന്റെ വിയോഗം. എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന്റെ വിടവ് മലയാള സിനിമയ്‌ക്ക് ഒരിക്കലും നികത്താനാകില്ല. സംവിധായകൻ എന്ന നിലയിൽ മാത്രമായിരുന്നില്ല ഛായാഗ്രാഹകനായും എഴുത്തുകാരനായും ശോഭിക്കാൻ കഴിഞ്ഞ സംഗീത്, ശിവൻ കുടുംബത്തിലെ പ്രതിഭാശാലിയായിരുന്നു. ആഖ്യാനത്തിലും അവതരണത്തിലും കഥപറച്ചിൽ രീതിയിലും തൻ്റേതായ ശൈലി പ്രകടമാക്കിയ സംഗീതിന്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ത പുലർത്തുന്നതിൽ വൈമുഖ്യം കാട്ടിയിരുന്നില്ല.
അവയവ മാഫിയയെ തുറന്നു കാട്ടുന്ന നിർണയവും ലാമമാരുടെ കഥപറഞ്ഞ യോദ്ധയും മലയാളിയുടെ എന്നും പ്രിയപ്പെട്ടതാകുന്നതും കഥപറച്ചിലിലെ ഈ വ്യത്യസ്തത കൊണ്ടാണ്. ഇന്ത്യൻ സിനിമയിൽ അവയവ തട്ടിപ്പുകളെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നതിന് മുൻപേ ഇത്തരം ഒരു ആശയം തലയിലുദിച്ചതും അത് മലയാളത്തിൽ പിറവി കൊണ്ട ചിത്രമായതും സംഗീത് എന്ന കലാകാരന്റെ പ്രതിഭ വെളിവാക്കുന്നു.
നിർണയത്തിലെ ശസ്ത്രക്രിയാ രംഗങ്ങളിൽ ഡോക്ടർ റോയിയായി അഭിനയിച്ച മോഹൻലാലിന്റെ കൈകളിലേക്കാണ് അദ്ദേഹം ക്യാമറ ഡയറക്ട് ചെയ്യിക്കുന്നത്. അത് മലയാളിക്ക് സമ്മാനിച്ചത് ഇന്നും ഹൃദയത്തിൽ മായാതെ നിൽക്കുന്ന ചില രംഗങ്ങളാണ്. സംഗീത് ശിവൻ ചിത്രങ്ങളിലെ മിഴിവും കൃത്യതയും സിനിമാപ്രേമികൾക്ക് മറക്കാനാവില്ല. യോദ്ധയിലൂടെ റഹ്‌മാനെ മലയാളത്തിന് പരിചയപ്പെടുത്തിയെങ്കിൽ ഡാഡിയിലൂടെ അരവിന്ദ് സ്വാമിയെയും അദ്ദേഹം അവതരിപ്പിച്ചു.
ബോളിവുഡിൽ 8 ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രമുഖ ഫോട്ടോഗ്രഫറും സംവിധായകനുമായ ശിവൻ (ശിവശങ്കരൻ നായരുടെയും) ചന്ദ്രമണിയുടെയും മകനായി 1959 ലായിരുന്നു സംഗീത് ശിവൻ ജനിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സഹോദരനാണ്. ആദ്യകാലങ്ങളിൽ അച്ഛന്റെ ഡോക്യുമെന്ററികളിൽ സഹായിയായി ഒപ്പം കൂടിയ സംഗീത് ശിവന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
ലയോള കോളേജ്, എംജി കോളേജ്, മാർ ഇവാനിയോസ് എന്നിവിടങ്ങളിലായി കോളേജ് പഠനം പൂർത്തിയാക്കി. 70-പതുകളുടെ അവസാനത്തോടെ പരസ്യങ്ങളും ഡോക്യമെന്ററികളുമായിരുന്നു ആദ്യം സംവിധാനം ചെയ്തത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ശേഷം യൂണിസെഫിനു വേണ്ടിയും ഫിലിം ഡിവിഷനുവേണ്ടിയും ശ്രദ്ധേയമായ ഡോക്യമെന്ററികൾ ചെയ്തു. തുടർന്ന് അന്ന് ഛായാഗ്രാഹകനായി പ്രശസ്താനാവുന്ന സഹോദരൻ സന്തോഷ് ശിവന്റെ നിർബന്ധത്തിലാണ് സംഗീത് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്.
രഘുവരൻ നായകനായ ആദ്യ ചിത്രമായ വ്യൂഹത്തിനു മികച്ച പ്രതികരണം ലഭിച്ചു. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകിയാണ് എല്ലാ ചിത്രങ്ങളും പുറത്തിറക്കിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീത് ശിവൻ അരങ്ങൊഴിയുമ്പോൾ മലയാള സിനിമയ്‌ക്ക് വേറിട്ട ചലച്ചിത്ര കാവ്യങ്ങൾ പകർന്നു നൽകിയ അവിസ്മരണീയ ഏടുകൂടിയാണ് കാലയവനികയിൽ മറയുന്നത്.