ബെയ്ജിംഗ് : ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകാനൊരുങ്ങി ഷീ ജിൻപിങ്,ഇതിനായി പ്രസിഡന്റിന്റെ കാലാവധി നിശ്ചയിക്കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്തു.
ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് നിയമ ഭേദഗതി.ഒരു വ്യക്തിക്ക് രണ്ട് തവണ മാത്രം രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിൽ തുടരാമെന്ന നിബന്ധനയാണ് ഭേദഗതി ചെയ്തത്.
2964 വോട്ടുകള്‍ നേടിയാണ് ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.രണ്ട് പേര് ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. 3,000 ത്തോളം അംഗങ്ങൾ പങ്കെടുത്ത സമ്മേളനം പുതിയ തീരുമാനത്തോടെയാണ് ഏറെ ജനശ്രദ്ധയാകർഷിച്ചത്.
64 കാരനായ ഷിയുടെ തത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണ ഘടനയില്‍ എഴുതി ചേര്‍ത്തത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതുങ്ങിന്റെ തലത്തിലേക്ക് ഷീ യെ ഉയർത്തിയിരുന്നു.
പാർട്ടിയുടെയും,ജനങ്ങളുടെയും പൊതുതാല്പര്യമെന്ന നിലയിലാണ് ഭരണാഘടനാ ഭേദഗതിയെ കുറിച്ച് ഷീ പ്രസ്താവിച്ചത്.
എന്നാൽ പാർട്ടിയുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുകയാണ് ചൈനയുടെ നിയമനിർമ്മാണ സഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷീ ജിന്‍ പിങ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരുന്നു.
ഒരേസമയം പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്, എന്നീ മൂന്നു പദവികളും ഷീ ജിന്‍ പിങ് വഹിക്കുന്നുണ്ട്.