കണ്ണൂർ: കണ്ണൂർ ജില്ലയിൽ സിപിഎം പ്രതിസ്ഥാനത്തുള്ള കൊലപാതകക്കേസുകളിൽ ജയിലിൽ കിടക്കാറുള്ളത് ഡമ്മിപ്രതികളാണെന്ന് വ്യക്തമാക്കി പാർട്ടിക്ക് വേണ്ടി ഡമ്മി പ്രതിയായി ജയിലിൽ കിടന്ന കണ്ണൂർ പാനൂർ സ്വദേശി രംഗത്ത്. ആർഎസ്എസ് പ്രവർത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസിലാണ് ഡമ്മിപ്രതിയായി പാർട്ടി തന്നെ കുടുക്കി ജയിലാക്കിയതെന്ന് പാനൂർ ചമ്പാട് സ്വദേശി മനീഷ് പറയുന്നു. പാർട്ടിയുടെ നിരന്തരമുള്ള ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പിന്നീട് മനീഷ് പാർട്ടി വിടുകയായിരുന്നു.
സിപിഎം പ്രതിസ്ഥാനത്തുള്ള കൊലപാതകക്കേസുകളിൽ പലപ്പോഴും യഥാർഥ പ്രതികൾക്ക് പകരം ജയിലിൽ ആകുന്നത് ഡമ്മി പ്രതികളാണെന്ന് മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് വ്യക്തമാക്കുന്ന വിവരവുമായാണ് പാനൂർ ചമ്പാട് സ്വദേശി മനീഷ് രംഗത്ത് വന്നത്. 2009ൽ പാനൂരിൽ ആർ.എസ്.എസ് പ്രവർത്തനായ കുറ്റിച്ചിറക്കര വിനയനെ കൊലപ്പെടുത്തിയ കേസിൽ പാർട്ടിയുടെ ഡമ്മി പ്രതിയായിരുന്നു താനെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പാർട്ടിയുടെ വാക്ക് കേട്ട് ആറ് മാസം ഒളിവിലും പിന്നീട് രണ്ട് മാസം ജയിലിലും ഇദ്ദേഹം കിടന്നു.
പാർട്ടിക്കുള്ളിൽ വിമത സ്വരമുയർത്തുന്നവരെയും ഇത്തരത്തിൽ കൊലപാതകക്കേസുകളിൽ പാർട്ടി തന്നെ കുടുക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. സിപിഎമ്മിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതിനെത്തുടർന്ന് നാല് തവണ മനീഷിന് നേരെ വധശ്രമവുമുണ്ടായി.