തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരൻ എം.സുകുമാരൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം.1943-ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 2006ല് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലർക്ക് ആയി ചുമതലയേറ്റു.1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു.
സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കഥാകാരി രജനി മന്നാടിയാർ മകളാണ്.പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് (കേരള ഗവ.) 1981-ൽ ശേഷക്രിയയ്ക്കും 95-ൽ കഴകത്തിനും ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.