റിയാദ്: സ്ത്രീകൾക്ക് പർദ്ദയോ മൂടുപടമോ വേണമെന്ന് നിർബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. സ്ത്രീകൾക്ക് മാന്യമായ വസ്ത്രം തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് ഇനി മുതൽ സ്ത്രീ പുരുഷ വിവേചനം ഉണ്ടാവില്ല. തിയേറ്ററുകളിലും ലിംഗസമത്വം ഉണ്ടാകും. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ല.
അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വർഷവും 20 ബില്യൺ ഡോളറാണ് നഷ്ടപ്പെടുന്നത്. ശക്തമായ നടപടികളിലൂടെ 10 ബില്യൺ ഡോളർ തിരിച്ചുപിടിച്ചു. മന്ത്രിമാരുടെയും രാജകുടുംബാംഗങ്ങളുടെയും അടക്കമുള്ള പ്രമുഖരുടെ അറസ്റ്റ് അഴിമതിക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു.
താനൊരു പാവപ്പെട്ടവനല്ല. സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ്. എന്നാൽ വരുമാനത്തിന്റെ 51 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.