ലക്നൗ : ഗോരക്ക്പൂരിലും,ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിനു തൊട്ടുപിറകേ ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി.
വെള്ളിയാഴ്ച്ച നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന സമാജ് വാദി പാർട്ടിയുടെ മീറ്റിംഗിൽ നിന്നും ഏഴ് എം എൽ എ മാർ വിട്ടു നിന്നു.
അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ അടക്കമുള്ളവരാണ് മീറ്റിംഗിൽ നിന്നും വിട്ടു നിന്നത്.ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും എസ് പി – ബിഎസ്പി അംഗങ്ങൾക്കിടയിലുണ്ടായ ഈ വിള്ളൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേടിയ വിജയമായാണ് ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.
കഴിഞ്ഞ 25 വർഷമായി ശത്രുതയിലായിരുന്ന എസ്പി-ബിഎസ്പി പാർട്ടികൾ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യോജിപ്പിലെത്തിയെങ്കിലും ഇത് എത്ര നാൾ തുടരുമെന്ന ആശങ്ക ഇരു പാർട്ടി അണികൾക്കും ഉണ്ട്.
പത്ത് രാജ്യസഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്.നിയമ സഭയിൽ 311 സീറ്റുകളുള്ള ബിജെപി എട്ട് സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു.ബാക്കി രണ്ട് സീറ്റുകളിലേക്ക് എസ് പിയും,ബിഎസ്പിയും മത്സരിക്കുന്നുണ്ട്.നിയമസഭയിൽ 19 സീറ്റുകൾ മാത്രമാണ് ബി എസ് പിക്കുള്ളത്.അതുകൊണ്ട് തന്നെ എസ് പി,രാഷ്ട്രീയ ലോക്ദൾ എന്നിവരുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്.