കൊച്ചി: താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷനാകാൻ ഇനി താനില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ട്. അതിനാൽ ഇനി അദ്ധ്യക്ഷ പദവി ഏറ്റെടുക്കാനാവില്ല. കഴിഞ്ഞ നാല് ടേമുകളിലും അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ സമ്മർദ്ദത്തിന്റെ പുറത്ത് തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2015 മുതൽ 2018 ജൂൺ വരെയാണ് നിലവിലുള്ള കമ്മറ്റിയുടെ കാലാവധി. ഇന്നസെന്റിന്റെ ആവശ്യം പരിഗണിച്ചാൽ ജൂലൈയിൽ നടക്കുന്ന ജനറൽ ബോഡിയിൽ പുതിയ കമ്മിറ്റി രൂപീകരിക്കും.
17 വർഷം തുടർച്ചായി പ്രസിഡന്റായതിന് ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങാനൊരുങ്ങുന്നത്. നിലവിൽ ഇന്നസെന്റിന്റെ അഭാവമുണ്ടാകുമ്പോൾ സെക്രട്ടറിയായ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങൾ നോക്കുന്നത്. അതിനാൽ ഇടവേള ബാബു അടുത്ത അദ്ധ്യക്ഷനാകും എന്നാണ് സൂചന. യുവതാരങ്ങളും സംഘടനയുടെ തലപ്പത്തേക്ക് വരുമെന്നും സൂചനയുണ്ട്.
ജൂണിൽ സംഘടനയിലെ സ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ ഡിസംബറിലും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ജൂണിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും. അമ്മയുടെ പ്രസിഡന്റാകാൻ തന്നെക്കാൾ യോഗ്യതയുള്ളവർ വേറെയുണ്ടെന്നും അവർ പ്രസിഡന്റാകട്ടെയെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്നസെന്റ് സ്വീകരിച്ച നിലപാട് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. യുവതാരങ്ങളുടെയടക്കം സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ദിലീപിനെതിരെ നടപടിയെടുക്കാൻ ഇന്നസെന്റ് നിർബന്ധിതനായത്.