ന്യൂഡൽഹി: അന്തരിച്ച നടൻ വിജയകാന്ത് തമിഴ് സിനിമയ്‌ക്ക് എന്നും നികത്താനാകാത്ത നഷ്‌ടമാണ് . തമിഴ്‌നാട്ടിലെ മുൻ പ്രതിപക്ഷനേതാവ് കൂടിയായ വിജയകാന്തിനോടുള്ള ബഹുമാനസൂചകമായി കേന്ദ്ര സർക്കാർ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഭാര്യയും ഡി എം ഡി കെ അധ്യക്ഷയുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത വ്യാഴാഴ്ച രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
അവാർഡ് ഏറ്റുവാങ്ങുമ്പോൾ പ്രേമലത ആകാശത്തേക്ക് നോക്കി വികാരാധീനയായിരുന്നു. വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകരനും പദ്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. അന്തരിച്ച പിതാവിന്റെ അഭിമാന നിമിഷത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
1979-ൽ പുറത്തിറങ്ങിയ ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന വിജയകാന്ത് 150 ഓളം തമിഴ്‌ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട അഭിനയത്തിന് ശേഷം അദ്ദേഹം 2005 ൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.രണ്ട് തവണ നിയമസഭാംഗമായ അദ്ദേഹം 2011 ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മോശം ആരോഗ്യത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്നും ഇടവേളയെടുത്ത അദ്ദേഹം 2023 ഡിസംബറിൽ 28 ന് അന്തരിക്കുമ്പോൾ 71 വയസ്സായിരുന്നു പ്രായം.