ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റർ നയതന്ത്രം ഇതിനോടകം ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. വിദേശത്തായാലും സ്വദേശത്തായാലും ഇന്ത്യക്കാർക്ക് വേണ്ടി സാദ്ധ്യമായതെന്തും ചെയ്യാൻ വിദേശകാര്യമന്ത്രി മുന്നിൽ തന്നെയുണ്ട്.
പാകിസ്ഥാൻ പൗരന്മാർക്ക് പോലും സുഷമയുടെ സഹായ ഹസ്തമെത്താറുണ്ട് . അതേ സമയം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും സുഷമ തയ്യാറുമല്ല. ഈയിടെ സ്വദേശമായി ഇന്ത്യൻ അധിനിവേശ കശ്മീരെന്ന് ട്വിറ്ററിലിട്ട കസ്മീരി യുവാവിന് കാര്യം പഠിപ്പിച്ചു കൊടുക്കാനും അവർ മറന്നില്ല.
ഇക്കുറി സ്വദേശികളായ വൃദ്ധ ദമ്പതികൾക്കാണ് സുഷമ തുണയായത്. കൈലാസ് മാനസസരോവർ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദർ നന്ദിയാണ് സുഷമയോട് സങ്കടം അറിയിച്ചത്. താനും തന്റെ ഭാര്യയും രണ്ടു ബാച്ചിൽ പെട്ടുപോയെന്നും വൃദ്ധരായ തനിക്കും ഭാര്യക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് നന്ദി ട്വീറ്റ് ചെയ്തു.
The computer is guilty of separating you. But don't worry. We will send you both in the same batch. https://t.co/ygBoGH1Lux
— Sushma Swaraj (@SushmaSwaraj) May 13, 2018
മണിക്കൂറുകൾക്കുള്ളിൽ തന്നെ സുഷമയുടെ മറുപടിയെത്തി. “നിങ്ങളെ പിരിച്ചതിന്റെ ഉത്തരവാദിത്വം കമ്പ്യൂട്ടറിനാണ് . വിഷമിക്കേണ്ട. നിങ്ങളെ ഒരേ ബാച്ചിൽ തന്നെ യാത്ര ചെയ്യാൻ അനുവദിക്കാം “
പെട്ടെന്നു തന്നെ തീരുമാനമെടുത്ത സുഷമയെ അഭിനന്ദിച്ച് പിന്നീട് ട്വീറ്റുകളുടെ പ്രവാഹമായിരുന്നു . സുഷമയെ ഇന്ത്യൻ നിൻജയെന്നാണ് ഒരു ട്വീറ്റിൽ വിശേഷിപ്പിച്ചത്. എത്രയോ മന്ത്രിമാർ വന്നു പോയി . ഇതുപോലെയൊരാളെ ഇന്ത്യക്കാദ്യമായാണ് ലഭിക്കുന്നതെന്നും ട്വീറ്റുകൾ വന്നു. അമ്മയോടെന്നപോലെ താങ്കളെ സ്നേഹിക്കുന്നു എന്നും നിരവധി പേർ ട്വിറ്ററിൽ കുറിച്ചു.
തന്റെ അമ്മയ്ക്ക് മാനസസരോവർ യാത്രയ്ക്ക് അനുവാദം കിട്ടി . എന്നാൽ താൻ വെയ്റ്റിംഗ് ലിസ്റ്റിലാണ് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന മറ്റൊരാളുടെ ചോദ്യത്തിനും സുഷമയുടെ മറുപടി കൃത്യമായെത്തി. തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇടപെടാൻ തനിക്ക് കഴിയില്ല . പക്ഷേ തെരഞ്ഞെടുക്കപ്പെട്ടാൽ ഒരുമിച്ചു പോകാനുള്ള ക്രമീകരണം ചെയ്തു തരാമെന്നും മന്ത്രി മറുപടിയായി ട്വിറ്ററിൽ കുറിച്ചു.