നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ പത്രപ്രവര്‍ത്തകരില്‍ പ്രമുഖ. മാരകമായ ക്യാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും പ്രചോദനമായ വനിത. മാധ്യമപ്രവര്‍ത്തകരാകാന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് കടന്ന് വന്ന് ഒരു വര്‍ത്തമാന ദിനപ്പത്രത്തിന്റെ ആദ്യ ചീഫ് എഡിറ്റര്‍ പദവി വരെയുയര്‍ന്ന ആദ്യ വനിത. വിശേഷണങ്ങള്‍ ഏറെയാണ് മാധ്യമലോകത്തിന്റെ ലീലച്ചേച്ചിക്ക്.
https://www.youtube.com/watch?v=XJhvZe6eZas
1932 നവംബര്‍ 10ന് എറണാകുളം വെങ്ങോലയില്‍ ജാനകിയമ്മ പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്ത എന്നിവരുടെ മകളായി ജനിച്ച ലീലാ മേനോന്‍ വെങ്ങോല, പെരുമ്പാവൂര്‍, നൈസാം കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം നേടിയത്. 1949 മുതല്‍ 1978 വരെ പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലി നോക്കിയ ലീല മേനോന്‍ അതേ വര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്നു വന്നു. ഡല്‍ഹിയിലായിരുന്നു ആദ്യ നിയമനം.
കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായി 1990 വരെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ തുടര്‍ന്നെങ്കിലും 2000ത്തില്‍ രാജി വച്ചു. പിന്നീട് ഹിന്ദു, ഔട്ട് ലുക്ക്, മാധ്യമം, മലയാളം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി. തുടര്‍ന്ന് ജന്‍മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനമേറ്റെടുത്ത ലീലാമേനോന്‍ മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ പുരസ്‌കാരമുള്‍പ്പെടെ തേടിയെത്തിയ ലീലാ മേനോന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ജ്വലിത മുഖമാണ്. വൈപ്പിന്‍ മദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്‍വാണിഭം തുടങ്ങിയ വാര്‍ത്തകള്‍ ലോകമറിഞ്ഞത് ലീലാമേനോന്റെ തൂലികത്തുമ്പിലൂടെയാണ്. യശ്ശശരീരനായ മേജര്‍ ഭാസ്‌കരമേനോനാണ് ഭര്‍ത്താവ്. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ആറ് മാസം വരെ ആയുസ് വിധിച്ച വൈദ്യശാസ്ത്രത്തെ തോല്‍പ്പിച്ച് 86ാം വയസ്സിലും എഴുത്തിന്റെ ലോകത്തെ നിറവസന്തമായി മാറിയതിന് ശേഷമാണ് അവര്‍ വിടപറഞ്ഞത്.