കൊല്ലം: ഏഴരക്കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂർ ചെങ്കോട്ട ബ്രോഡ് ഗേജ് പാത നാടിന് സമർപ്പിച്ചു. പുനലൂരിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജേൻ ഗൊഹെയ്ൻ പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കേ ന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം അടക്കമുളള പ്രമുഖർ പങ്കെടുത്തു.
ചെങ്കുത്തായ മലനിരകളെ ബന്ധിപ്പിച്ചും തുരങ്കങ്ങൾ നിർമ്മിച്ചും ഏഴരക്കൊല്ലം കൊണ്ടാണ് നിർമ്മാണം പൂർത്തിയക്കിയത്. കേരളം കടന്ന് തമിഴ്നാട്ടിലേക്ക് നീങ്ങുന്ന പാതയ്ക്ക് 49.3 കിലോമീറ്ററാണ് നീളം. 389 കോടി രൂപയാണ് പാതയുടെ നിർമ്മാണ ചിലവ്.
പാതയിലൂടെ കൂടുതൽ തീവണ്ടികൾ സർവ്വീസുകൾ ആരംഭിക്കും. കഴിഞ്ഞ 6 മാസം കൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തി അപകടങ്ങൾ കുറയ്ക്കാൻ റെയിൽവേക്ക് കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര സാധ്യത കൂടിയുള്ള പാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര ടുറിസം വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം, വനം വകുപ്പ് മന്ത്രി കെ രാജു. എം പിമാർ തുടങ്ങിയവരും പങ്കെടുത്തു.