98 ലെ ലോകകപ്പാണ് . മോഡേൺ ബ്രഡിന്റെ കവറിലെപ്പോലെ ചതുരക്കളങ്ങൾ ഉള്ള ഉടുപ്പുമായി അന്ന് ചെറിയൊരു രാജ്യം ഫുട്ബോൾ പണ്ഡിതരേയും കാണികളേയും ഞെട്ടിച്ച് പ്രീ ക്വാർട്ടറും ക്വാർട്ടറും കടന്ന് സെമി വരെയെത്തി.
പിന്നിട്ട കളികളിൽ കരുത്തരായ ജർമ്മനിയെ 3-0 നാണ് ആ കൊച്ചു രാജ്യത്തിലെ കളിക്കാർ തുരത്തി വിട്ടത് . ഒടുവിൽ സെമിഫൈനലിൽ പടയോട്ടം അവസാനിച്ചത് അന്നത്തെ ലോകകപ്പ് ചാമ്പ്യന്മാർക്ക് മുന്നിൽ. ഫ്രാൻസിനോട് അന്ന് ലീഡെടുത്തെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രം 2-1 നു തോൽക്കേണ്ടി വന്ന ആ ടീമാണ് കളിപ്രാന്തന്മാരുടെ സ്വന്തം ടീമായ അർജന്റീനയെ 3-0 നു തകർത്തു വിട്ടത് .ഇംഗ്ളണ്ടിനെ തകർത്ത് ഫൈനലിലെത്തിയത്.
ക്രൊയേഷ്യ
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രൂപീകരിച്ച യൂഗോസ്ളാവിയൻ റിപ്പബ്ളിക്കിന്റെ ഭാഗമായ ആ രാജ്യം 1992 ൽ സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യമായതിനു ശേഷം ആദ്യമായി കളിച്ച ലോകകപ്പായിരുന്നു 1998 ലേത്. ഏയ്സ് രാജാവായിരുന്ന ഗോരാൻ ഇവാനിസേവിച്ച് വിംബിൾഡൺ ഫൈനലിൽ പീറ്റ് സാംപ്രസിനോട് പരാജയപ്പെട്ടതും അതേ വർഷമായിരുന്നു. സെമിഫൈനൽ കളിക്കുന്നതിനു മുൻപ് തങ്ങളുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ ആ മഹാന് പിന്തുണ അറിയിക്കാൻ ക്രൊയേഷ്യൻ ടീം മറന്നില്ലെന്നതും ഓർക്കണം.
ലിലിയൻ തുറാമും റോബർട്ടോ കാർലോസും ഡെന്നിസ് ബെർഗ്‌കാമ്പും ലോതർ മത്തേയസും യുർഗർ ക്ളിൻസ്മാനും പൗലോ മാൾഡീനിയും ഡേവിഡ് ബെക്കാമും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുമൊക്കെ താരങ്ങളായ ലോകകപ്പിലാണ് ചുവപ്പും വെള്ളയും കളങ്ങളുള്ള ഉടുപ്പുമായി ഡെവർ സുകേറെന്ന മുപ്പതുകാരൻ കയറിവന്നത്.
ലോകകപ്പിൽ ക്രോയേഷ്യ ജയിച്ചു കയറിയ എല്ലാ മത്സരങ്ങളിലും അയാൾ ഗോളടിച്ചു. സെമിഫൈനലിൽ ഫ്രാൻസിനോട് 2-1 നു തോൽക്കുമ്പോഴും ആദ്യം സ്കോർ ചെയ്തത് സുകേർ ആയിരുന്നു. ജമൈക്കക്കെതിരായ ആദ്യ മത്സരം മുതൽ ഹോളണ്ടിനെതിരായ ലൂസേഴ്സ് ഫൈനൽ വരെ ഒരു ഗോളെങ്കിലും ക്രൊയേഷ്യ അടിച്ചിട്ടുണ്ടെങ്കിൽ അതിൽ സുകേറിന്റെ പാദസ്പർശമുണ്ടായിരുന്നു. സെമിക്ക് മുൻപ് ക്രൊയേഷ്യ തോറ്റത് ഒരു രാജ്യത്തോട് മാത്രമായിരുന്നു. അർജന്റീനയോട് !
സെമിയിൽ എഴുപതാം മിനുട്ടിൽ ലിലിയൻ തുറാമിന്റെ പെനാൽട്ടി ബോക്സിനു പുറത്തു നിന്നുള്ള ലോംഗ് റേഞ്ചർ ക്രൊയേഷ്യൻ വല കുലുക്കിയപ്പോൾ കറുത്ത കുതിരകളുടെ പടയോട്ടം അവസാനിക്കുകയായിരുന്നു. എന്നാൽ കരുത്തരായ ഹോളണ്ടിനെ ലൂസേഴ്സ് ഫൈനലിൽ തറപറ്റിച്ച് മൂന്നാം സ്ഥാനം അവർ സ്വന്തമാക്കുക തന്നെ ചെയ്തു.
ഉന്നത വിജയങ്ങളുടെ പാരമ്പര്യവും കളി പ്രാന്തന്മാരുടെ വലിയ പിന്തുണയുമൊന്നും പറയാനില്ലെങ്കിലും ക്രൊയേഷ്യ നിസ്സാരന്മാരല്ലെന്ന് സാരം . ഇരുപത് വർഷം മുൻപ് കരുത്തന്മാരെ വിറപ്പിച്ച ആ പാരമ്പര്യം തന്നെയാണ് അർജന്റീനക്കാരുടെയും ഇംഗ്ളണ്ടുകാരുടേയും കണ്ണു നിറയിച്ചതും .അന്ന് ഗോൾഡൻ ബൂട്ട് നേടിയ ഡെവർ സുകേറിനെ പിന്തുടരാൻ ലൂക്ക മോഡ്രിച്ചിനും കൂട്ടുകാർക്കും11 കഴിഞ്ഞാൽ വെള്ള ചുവപ്പ് കളക്കാർ കളം നിറയുമെന്നുറപ്പ് .ഇപ്പോൾ ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ സുകേറിന് അതിൽപ്പരമെന്തുണ്ട് അഭിമാനിക്കാൻ !