തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിലും, എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസിലും തുടര്‍ നടപടി വൈകിപ്പിക്കാന്‍ നീക്കം. എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജു, ക്യാമ്പിലെ ദിവസ വേതനക്കാരെ വീട്ടിലെ ടൈല്‍ പാകുന്ന ജോലി ചെയ്യിച്ചുവെന്ന ആരോപണം ശരിയാണെന്ന് ബറ്റാലിയന് ഐ ജി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിന്നു. ഐ.ജി. ഇ ജെ ജയരാജ് നല്കിയ റിപ്പോര്‍ട്ട്, പി വി രാജുവിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതടക്കമുള്ള നടപടികള്‍ ശുപാര്‍ശ ചെയ്തു കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്റ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ശനിയാഴ്ച നല്കിയ റിപ്പോര്‍ട്ടില്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ആഭൃന്തര സെക്രട്ടറിക്കും പി വി രാജു പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിമേല് വീണ്ടും അന്വേഷണം നടത്തിയ ശേഷം പി വി രാജുവിനെതിരെ നടപടിയെടുത്താല്‍ മതിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
സമാനമായ മെല്ലെപ്പോക്കാണ് എ ഡി ജി പി സുദേഷ്കുമാറിന്റെ മകള്‍ക്കെതിരായ കേസില്‍ പൊലീസും സ്വീകരിക്കുന്നത്. പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചതിന് ശക്തമായ സാഹചര്യത്തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷിമൊഴികളും, ചികിത്സാ രേഖകളും അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം.