മോസ്കോ: ലോകകപ്പ് ഫുട്ബോളിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഫ്രാൻസ് – ഉറുഗ്വായ് നേരിടും. രണ്ടാം മത്സരത്തിൽ ബ്രസീൽ കരുത്തരായ ബെൽജിയവുമായി ഏറ്റുമുട്ടും.
ലോകകിരീടത്തിനായുള്ള പോരാട്ടത്തിൽ ഇനി ശേഷിക്കുന്നത് എട്ട് ടീമുകൾ. കിരീടം തിരികെപ്പിടിക്കാൻ ബ്രസീലും, ഫ്രാൻസും, ഇംഗ്ലണ്ടും, ഉറുഗ്വായും. കന്നികിരീടത്തിലേക്ക് കണ്ണുനട്ട് ബൽജിയം, ക്രൊയേഷ്യ, സ്വീഡൻ, ഒപ്പം ആതിഥേയരായ റഷ്യയും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് തുടങ്ങുന്നു.
ആദ്യ മത്സരം ഫ്രാൻസും ഉറുഗ്വായും തമ്മിൽ. പോരാട്ടം നയിക്കാൻ എഡിൻസൻ കവാനിയില്ല. എങ്കിലും പ്രതിരോധക്കരുത്തിൽ ഫ്രാൻസിനെ തളക്കാനാകുമെന്ന പ്രതീക്ഷ ഉറുഗ്വായ്‌ക്കുണ്ട്. മിന്നൽ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടി എംബാപയും പോഗ്ബയും ഗ്രിസ് മാനും ഇറങ്ങുന്നു. ഫ്രഞ്ച് മുന്നേറ്റം ഉറപ്പിക്കാൻ. ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്ക് നിഷ്നി സ്റ്റേഡിയത്തിൽ പോരാട്ടത്തിന് അരങ്ങുണരും.
ലോകകപ്പിലെ 16-ാം ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്ന കാനറികൾ പ്രതീക്ഷയിലാണ്. തിയാഗോ സിൽവയും മിറാണ്ടയും മാഴ്സലോയും ഫിലിപ്പ് ലൂയിസും അണിനിരക്കുന്ന പ്രതിരോധ നിര. മധ്യനിരയിൽ ഫിലിപ് കുടീന്യോയും പൗളിന്യോയും വില്യനും ഒക്കെയുണ്ട്. എന്നാൽ കസെമിറോയുടെ അഭാവം ടീമിൽ നിഴലിക്കുന്നു. നെയ്മർക്ക് കൂട്ടാകാൻ ഫെർമിന്യോയും ഗബ്രിയേൽ ജീസസും.
ജപ്പാനോട് അവസാന നിമിഷം ജയിച്ച് കയറിയ ബൽജിയത്തിന് കാനറികളെ കീഴടക്കണമെങ്കിൽ കരുത്ത് മുഴുവൻ പുറത്തെടുത്തെ മതിയാകു. റൊമേലു ലുക്കാക്കുവും ഇഡൻ ഹസാർഡും മിന്നിത്തെളിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഒപ്പം പ്രതിരോധത്തിലെ പിഴവുകൾ തിരുത്തേണ്ടതുണ്ട്. എങ്കിലും ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചുവരവ് നടത്തിയ ടീം കസാൻ അരീനയിൽ അത്ഭുതങ്ങൾ കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി 11.30ന് ആണ് മത്സരം.
ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലണ്ട് – സ്വീഡനെയും ക്രൊയേഷ്യ – ആതിഥേയരായ റഷ്യയേയും നേരിടും.