മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ രണ്ടാം ക്വാർട്ടറിൽ ബ്രസീലും ബൽജിയവും ഏറ്റുമുട്ടും. രാത്രി 11.30നാണ് മത്സരം. ആക്രമണത്തിന് പ്രധാന്യം നൽകുന്ന ടീമുകളുടെ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.
ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോഡുള്ള ബ്രസീൽ അവരുടെ 16-ാം ക്വാർട്ടറിനാണ് വെള്ളിയാഴ്ച ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ മെക്സിക്കോയെ 2-0ന് തോൽപ്പിച്ച ബ്രസീൽ ഈ ലോകകപ്പിൽ ഓരോ മത്സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തുന്നതാണ് കാണാൻ കഴിയുന്നത്. തിയാഗോ സിൽവയും മിറാണ്ടയും മാഴ്സലോയും ഫിലിപ് ലൂയിസും പ്രതിരോധത്തിൽ മികച്ച പ്രകടമാണ് കാഴ്ചവയ്‌ക്കുന്നത്.
ടിറ്റെ പരിശീലകനായെത്തിയ ശേഷം ടീമിന്‍റെ പ്രതിരോധത്തിലുണ്ടായ പുരോഗതി വലുതാണ് . ഒടുവിൽ കളിച്ച 12 മത്സരങ്ങളിൽ വഴങ്ങിയത് രണ്ട് ഗോൾ മാത്രം. ലുകാകുവിനേയും ഹസാഡിനേയും പോലുള്ളവരുടെ വെല്ലുവിളി അതിജീവിക്കാൻ അത് അനിവാര്യം. മധ്യനിരയിൽ വില്യനും ഫിലിപ് കുടീനോയും പൗളീനോയും ഫെർണാണ്ടീനോയും ഫ്രെഡും കഴിഞ്ഞ മത്സരത്തിലെ മികവ് ക്വാർട്ടറിലും ആവർത്തിച്ചാൽ ബൽജിയം കഷ്ടപ്പെടേണ്ടിവരും.
ഗബ്രിയേൽ ജീസസും നെയ്മറും ഫിർമിനോയും കരുത്ത് തെളിയിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ബൽജിയത്തിന് അവരുടെ പ്രതിരോധം ഏറ്റവും കരുത്തുറ്റതാക്കേണ്ടത് ക്വാർട്ടറിലായിരിക്കും. നാസർ ചാഡ്ലിക്കും ഡെംബെലേയ്‌ക്കും കെവിൻ ഡിബ്രൂയിനും അത്യദ്ധ്വാനം തന്നെ നടത്തേണ്ടിവരും. ജപ്പാനെതിരേ രണ്ട് ഗോളിന് പിന്നിട്ട് നിന്നശേഷം നടത്തിയ തിരിച്ചുവരവ് അവർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. എങ്കിലും ആ സൗജന്യം കസാനിൽ നിന്നും പ്രതീക്ഷിക്കേണ്ട. കാരണം എതിരാളികൾ കാനറികളാണ്.