മോസ്കോ: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആദ്യ ക്വാട്ടറിൽ ഫ്രാൻസ്, ഉറുഗ്വായെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. പരുക്കേറ്റ ഉറുഗ്വായ് സൂപ്പർ താരം എഡിസൺ കവാനിക്ക് കളിക്കാനാവോ എന്ന കാര്യം സംശയത്തിലാണ്.
കാൽപ്പന്തിന്‍റെ ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ ശേഷിക്കുന്നത് എട്ട് ടീമുകൾ. തന്ത്രങ്ങളും അടവുകളും തേച്ചുമിനുക്കുന്ന തിരക്കിലാണ് ടീം മാനേജ്മെന്‍റുകൾ. വൈകിട്ട് 7.30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ, മുൻ ചാമ്പ്യൻമാരായ ഫ്രാൻസും ഉറുഗ്വായും ഏറ്റുമുട്ടും. പോർച്ചുഗലിനെ 2-1ന് തോൽപ്പിച്ചെത്തിയ ഉറുഗ്വായ് ആത്മവിശ്വാസത്തിലാണെങ്കിലും ഇരട്ടഗോൾ നേടി ടീമിന് ജയമൊരുക്കിയ എഡിസൺ കവാനിയുടെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നു.
കാൽവണ്ണയിലേറ്റ പരിക്കാണ് പ്രശ്നം സൃഷ്ടിക്കുന്നത്. എന്നാൽ, പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും നല്ല ഫോമിലുള്ള ഉറുഗ്വായ് ഫ്രാൻസിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നകാര്യത്തിൽ സംശയം വേണ്ട.
എംബാപെയിലും പോഗ്ബയിലും ഗ്രിസ്മാനിലുമാണ് ഫ്രാൻസിന്‍റെ പ്രതീക്ഷ. വിള്ളൽവീഴുന്ന പ്രതിരോധം മിന്നലാക്രമണം നടത്തുന്ന ഉറുഗ്വായ് മുന്നേറ്റക്കാരെ തടഞ്ഞുനിർത്താൻ പാട് പെടും. അർജന്‍റീനയെ 4-3ന് മറികടന്നെത്തിയ ഫ്രാൻസിന്‍റെ ഏറ്റവും വലിയ കരുത്ത് മധ്യനിരയിലെ പോഗ്ബയുടെ സാന്നിധ്യവും ഫോർവേഡുകളുടെ വേഗതയുമാണ്. ഇതിന് മറുപടി കണ്ടെത്താൻ ഉറുഗ്വായ്‌ക്ക് സാധിച്ചാൽ മത്സര ഫലം കടുക്കും.