ലഖ്നൗ: ഒരു യാത്രക്കാരന്റെ ട്വീറ്റ് തുണയായത് 26 പെൺകുട്ടികൾക്ക്. ട്രെയിനിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന പെൺകുട്ടികളെ യാത്രക്കാരന്റെ ട്വീറ്റ് കണ്ട് റെയിൽ വേ പൊലീസ് രക്ഷപ്പെടുത്തി. മുസാഫര്‍പൂര്‍-ബാന്ദ്രാഅവാധ് എക്സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
S5 കോച്ചിൽ യാത്ര ചെയ്ത യാത്രക്കാരനായിരുന്നു ട്വീറ്റ് ചെയ്തത്. തനിക്കൊപ്പം കോച്ചിൽ യാത്ര ചെയ്യുന്ന പെൺകുട്ടികൾ കരയുകയാണെന്നും പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ വാരണാസി ലഖ്നൗ ഭരണാധികാരികൾ റെയിൽ വേ പൊലീസിനെ അറിയിച്ചു.
തുടർന്ന് ഗോരഖ്പൂർ റെയില്‍വേ പൊലീസ് യൂണിറ്റ് ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ആന്റി-ട്രാഫികിങ് വിങ്ങിന് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. രണ്ട് ആര്‍പിഎഫ് ജവാന്മാരും ഗോരഖ്പൂരില്‍ നിന്ന് ആന്റി ട്രാഫികിങ് വിങ്ങിനൊപ്പം ട്രെയിനില്കയറുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് കുട്ടികൾക്ക് അറിയില്ലായിരുന്നു.
കോച്ചിലുണ്ടായിരുന്ന 26 പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. എല്ലാവരും 10 നും 14നുമിടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ ബീഹാറിലുള്ളവരാണെന്നാണ് വിവരം.
ഇരുപത്തിരണ്ടും അമ്പത്തിയഞ്ചും വയസ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെൺകുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.