മോസ്കോ: ഉറുഗ്വായെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഫ്രാൻസ് ലോകകപ്പിന്‍റെ സെമിഫൈനലിൽ പ്രവേശിച്ചു. റാഫേൽ വരാനെയും അന്‍റോയിൻ ഗ്രിസ്മാനുമാണ് ഗോളുകൾ നേടിയത്. 2006നുശേഷം ഫ്രാൻസ് സെമിയിലെത്തുന്നത് ഇതാദ്യം.
തുടക്കത്തിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ ഉറുഗ്വായ് തുലച്ചപ്പോൾ നിഴലിച്ചത് എഡിസൺ കവാനിയുടെ അസാന്നിധ്യം. പിന്നീട് മുന്നേറ്റത്തിന് മൂർച്ചകൂട്ടിയ ഫ്രാൻസ്, ഉറുഗ്വായ് പ്രതിരോധത്തെ തുടരെ പരീക്ഷിച്ചു. ഇളകാതെ നിന്ന ഉറുഗ്വായ് പ്രതിരോധത്തിൽ 40-ാം മിനിറ്റിൽ വിള്ളൽവീണു.
അന്‍റോയിൻ ഗ്രിസ്മാന്‍റെ ഫ്രീകിക്കിൽ നിന്നും റാഫേൽ വരാനെ ഹെഡ്ഡറിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് ഒപ്പമെത്താനുള്ള ഉറുഗ്വായുടെ ശ്രമം ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്‍റെ ഉജ്ജ്വല ഫോമിൽ തട്ടിതകർന്നു. 61-ാം മിനിറ്റിൽ അന്‍റോയിൻ ഗ്രിസ്മാന്‍റെ ലോംഗ് റേഞ്ചർ ഗോളി ഫെർണാണ്ടോ മുസ്ലേരയുടെ പിഴവിലൂടെ ഗോളായത് ഉറുഗ്വായെ ഞെട്ടിച്ചു.
ഇത്, തിരിച്ചുവരാനുള്ള ഉറുഗ്വായുടെ സാധ്യതകൾക്ക് വൻതിരിച്ചടിയാവുകയും ചെയ്തു. ഉറുഗ്വായ് നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും പറന്നുവന്ന ക്രോസുകളും നെടുനീളൻ പാസുകളും ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാൻ ആളില്ലാതെ പോകുന്നത് പലപ്പോഴും കണ്ടു. ക്ലിനിക്കൽ ആക്രമണത്തിലൂടെ ലഭിച്ച രണ്ട് അവസരവും മുതലാക്കിയ ഫ്രാൻസ്, പ്രതിരോധം കടുകട്ടിയാക്കി ജയം സ്വന്തമാക്കുകയായിരുന്നു.
മറുവശത്ത്, ഇതുവരെ നേരിടാത്ത എല്ലാ പ്രശ്നങ്ങളും ഉറുഗ്വായ്‌ക്ക് നേരിടേണ്ടിവരികയും ചെയ്തു. ഇത് ആറാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്, 2006ന് ശേഷം ആദ്യവും.