മോസ്കോ: അർജന്റീനയ്‌ക്കും പോർച്ചുഗലിനും ജർമ്മനിയ്‌ക്കും സ്പെയ്നും ശേഷം ലോകകപ്പിൽ നിന്നും മറ്റൊരു സൂപ്പർ ടീം കൂടി പുറത്തായി. ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മറികടന്ന് ബൽജിയം ലോകകപ്പ് ഫുട്ബോളിന്‍റെ സെമിഫൈനലിൽ കടന്നു. ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ബൽജിയം കെവിൻഡിബ്രൂയിന്‍റെ മികച്ചൊരു ഗോളിൽ ജയം ഉറപ്പിക്കുകയായിരുന്നു.
അവസരങ്ങളുടെ കുത്തൊഴുക്കുണ്ടായിട്ടും ദൗർഭാഗ്യവും ബൽജിയൻ ഗോൾകീപ്പർ തിബുത് കോർട്ടുവയുടെ ഉജ്ജ്വല ഫോമും കസാനിൽ കാനറികളെ കരയിച്ചു. തുടക്കം മുതൽ ഒടുക്കംവരെ ശക്തമായ ആക്രമണം നടത്തിയ ബ്രസീലിന് നിരാശയായിരുന്നു ഫലം. പ്രതിരോധത്തിലെ പാളിച്ച എണ്ണത്തിൽ കുറവായരുന്നെങ്കിലും ബൽജിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂടുതലായിരുന്നു. അക്ഷരാർത്ഥത്തിൽ ബ്രസീലിനെ വിറപ്പിച്ച മുന്നേറ്റങ്ങളായിരുന്നു അവ.
13-ാം മിനിറ്റിൽ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ ബെൽജിയം മുന്നിൽ. പകുതിയിൽ നിന്നും പന്ത് പിടിച്ചെടുത്ത് മുന്നേറിയ റുമേലു ലുക്കാക്കുവാണ് ബൽജിയത്തിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ലുക്കാക്കുവിൽ നിന്നും പന്ത് സ്വീകരിച്ച കെവിൻ ഡിബ്രൂയിന് പിഴച്ചില്ല.
വീണ്ടും ബ്രസീലിയൻ ആക്രമണങ്ങളുടെ ഇരച്ചുകയറ്റമുണ്ടായെങ്കിലും ലക്ഷ്യം മാത്രം അകന്ന് നിന്നു. 76-ാം മിനിറ്റിൽ കുടീഞ്ഞോയുടെ ക്രോസിൽ നിന്നും റെനാറ്റോ അഗസ്റ്റിൻ ബൽജിയൻ വല ചലിപ്പിച്ചു. തുടർച്ചയായ ആക്രമണം അവസാനം വരെ തുടർന്നെങ്കിലും കാനറികളിൽ നിന്നും ജയം തെന്നിമാറി.
പത്താം തീയതി നടക്കുന്ന സെമിയിൽ ഉറുഗ്വയെ തകർത്ത ഫ്രാൻസാകും ബൽജിയത്തിന്റെ എതിരാളികൾ.