മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇംഗ്ലണ്ട് സെമി ഫൈനലിൽ. 1990 ന് ശേഷം ആദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിക്കുന്നത്.
നീണ്ട 28 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിക്കുന്നത്. പ്രീക്വാർട്ടറിൽ കൊളംബിയയ്‌ക്കെതിരേ പെനാൽറ്റി ഷൂട്ടൗട്ട് വിജയം നേടി ചരിത്രം തിരുത്തിയെത്തിയ ഇംഗ്ലണ്ടിനുമുന്നിൽ സ്വീഡന് പ്രതീക്ഷ ഉണർത്താനേ കഴിഞ്ഞില്ല. അങ്ങനെ ഇതുവരെ സ്വപ്ന സമാനമായി മുന്നേറിയ സ്വീഡന്, ഇംഗ്ലണ്ടിന്‍റെ യുവനിര മടക്കടിക്കറ്റ് നൽകി.
ആദ്യ പത്ത് മിനിറ്റിൽ പൂർണ ആധിപത്യം ഇംഗ്ലണ്ടിനായിരുന്നെങ്കിൽ, ശക്തമായ പ്രത്യാക്രമണങ്ങളുമായി സ്വീഡൻ പിന്നീട് തിരിച്ചുവരവ് നടത്തി. എന്നാൽ സ്വീഡിഷ് പ്രതീക്ഷകൾ തകർത്തുകൊണ്ട് 30ാം മിനിറ്റിൽ ഒരു സെറ്റ് പീസ് ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിൽ. ആഷ്ലി യങ് എടുത്ത മനോഹരമായൊരു ലോഫ്റ്റഡ് കോർണറിൽ നിന്നും ഹാരി മഗ്വീർ ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. അവിസ്മരണീയമായ ആദ്യ അന്താരാഷ്‌ട്ര ഗോൾകൂടിയായി അത് ഹാരി മഗ്വീറിന്.
ക്ഷമയോടെ കെട്ടിപ്പടുത്ത നീക്കങ്ങൾക്കൊടുവിൽ 59-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. സ്വീഡിഷ് പെനാൽറ്റി ഏരിയയിലേക്ക് കടന്നുകയറി ജെസ്സെ ലിങ്കാർഡ് നൽകിയ ലോഫ്‍റ്റഡ് ക്രോസിൽ നിന്നും മനോഹരമായൊരു ഹെഡ്ഡറിലൂടെ ദേലെ അലി ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോൾ കണ്ടെത്തി.
വീണ്ടും സ്വീഡിഷ് ഗോൾ ലക്ഷ്യമാക്കി നിരവധി നീക്കങ്ങൾ നടത്തിയ ഇംഗ്ലീഷ് ടീമിന് നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.
മൂന്ന് ഉജ്ജ്വല സേവുകളുമായി ഗോൾകീപ്പർ ജോർഡൻ പിക് ഫോർഡ് തിളങ്ങിയപ്പോൾ, രണ്ട് സുവർണാവസരങ്ങൾ കളഞ്ഞുകുളിച്ച റഹീം സ്റ്റെർലിംഗ് നിരാശപ്പെടുത്തി. എന്നാൽ, വേഗത്തിലുള്ള ആക്രമണങ്ങളിലൂടെ സ്റ്റെർലിംഗിന് സ്വീഡനെ സമ്മർദ്ദിലാക്കാൻ സാധിച്ചു.