മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ ആദ്യ സെമിയിൽ ഏറ്റുമുട്ടുന്ന ഫ്രാൻസും ബൽജിയവും തികഞ്ഞ വിജയപ്രതീക്ഷയിൽ. അർജന്‍റീനയേയും ഉറുഗ്വായേയും തോൽപ്പിച്ചെത്തിയ ഫ്രഞ്ച് നിരയും ബ്രസീലിനെ കെട്ടുകെട്ടിച്ച ബൽജിയവും മികച്ച ഫോമിലുമാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻസമയം 11.30ന് സെന്‍റ് പീറ്റേഴ്സ്ബർഗിലാണ് മത്സരം.
ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് ആദ്യ സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഫ്രാൻസും ബൽജിയവും. ഏറെക്കുറേ ഒരേശൈലിയിൽ കളിക്കുന്ന രണ്ട് കൂട്ടർക്കും സമാനതകൾ ഏറെയാണ്. വേഗതയുള്ള പ്രതിഭാശാലികളായ ഫോർവേഡുകൾ, മികവുറ്റ മധ്യനിരക്കാർ, പ്രതിരോധത്തിലെ കരുത്തർ, ലോകോത്തര ഗോൾകീപ്പർമാർ ഇങ്ങനെ പോകുന്നു അത്.
ഏത് കൊലകൊമ്പനേയും മുട്ടുകുത്തിക്കാൻ പോന്നവരാണ് ഇരു ടീമും. അതുകൊണ്ടുതന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നുതന്നെ സെന്‍റ് പീറ്റേഴ്സ്ബർഗിൽ കാണാനാകുമെന്ന് ഉറപ്പാണ്. പ്രീക്വാർട്ടറിൽ അർജന്‍റീനയെ 4-3ന് തോൽപ്പിച്ച ഫ്രാൻസ്, ക്വാർട്ടറിൽ ഉറുഗ്വായെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്.
2006ന് ശേഷം ആദ്യമായി സെമിയിലെത്തുന്ന ഫ്രാൻസിന് പോൾ പോഗ്ബ, കാണ്ടെ, മറ്റ്യൂഡി, ഉംറ്റിറ്റി, ഗ്രിസ്മാൻ, കെയ്‍ലിയൻ എംബാപെ എന്നിങ്ങനെ ഉജ്ജ്വലതാരങ്ങങ്ങളുടെ വൻനിര തന്നെയുണ്ട്. ബൽജിയത്തിന്‍റെ സുവർണനിരയെന്ന വിശേഷണം നേടിയ ടീമാണ് മറുവശത്ത് അണിനിരക്കുന്നത്. മധ്യനിരയിൽ നിറഞ്ഞ് കളിക്കുന്ന റോമേലു ലുക്കാക്കു, ഏഡൻ ഹസാർഡ് എന്നിവരാണ് ബൽജിയൻ നിരയിലെ പ്രധാനികൾ.
പ്രീക്വാർട്ടറിൽ ജപ്പാനുയർത്തിയ വെല്ലുവിളിയെ 3-2 ന് അതിജീവിച്ച ബൽജിയം ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ്.