ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര ഇന്ത്യയ്‌ക്ക്. ബ്രിസ്റ്റോളിൽ നടന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 56 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയശിൽപി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇന്ത്യയുടെ തുടർച്ചയായ ആറാം പരമ്പര നേട്ടമാണിത്.
സെഞ്ചുറിക്കുതിപ്പ് തുടർന്ന് രോഹിത് ശർമ. 199 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യക്ക് 21 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ശിഖർ ധവാൻ അഞ്ച് റൺസിന് പുറത്ത്. പിന്നെ ലൊകേഷ് രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് ശർമയുടെ ചെറുത്തുനിൽപ്പ്. സ്കോർ 62 ൽ നിൽക്കെ രാഹുൽ 19 റൺസുമായി മടങ്ങി.
രോഹിതിന് കൂട്ടായി വിരാട് കോഹ്‍ലി ക്രീസിലെത്തിയതോടെ ഇന്ത്യ കുതിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 89 റൺസ്. കോഹ്‍ലി 43 എടുത്ത് മടങ്ങുമ്പോൾ ജയിക്കാൻ ഇന്ത്യയ്‌ക്ക് വേണ്ടത് 31 പന്തിൽ 48 റൺസ് മാത്രം.
ബില്ലിയ്‌ക്കും ക്രിസ് ജോർദനും ബെല്ലിനുമെതിരെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് രോഹിത് ശർമയും ഹാർദ്ദിക് പാണ്ഡ്യയും. 18 ആം ഓവറിലെ രണ്ടാം പന്തിൽ രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ജോർദാനെ സിക്സറിന് പറത്തി പാണ്ഡ്യയുടെ വിജയ റൺ. രോഹിത് ശർമയാണ് കളിയിലേയും പരമ്പരയിലേയും താരം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസ് എടുത്തത്. 67 റൺസ് എടുത്ത ജേസൺ റോയുടെയും 34 റൺസ് എടുത്ത ജോസ് ബട്‍ലറുടെയും തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി ഹാർദ്ദിക് പാണ്ഡ്യ നാലു വിക്കറ്റെടുത്തു. ജേസൻ റോയുടെ വിക്കറ്റെടുത്ത് ദീപക് ചഹാർ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി