മോസ്‌കോ: അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴടക്കി ക്രൊയേഷ്യ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിൽ പ്രവേശിച്ചു. പിന്നിട്ട് നിന്നശേഷമായിരുന്നു ക്രൊയേഷ്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവ്. ഇവാൻ പെരിസിച്ചും മാരിയോ മാൻസൂക്കിച്ചുമാണ് ക്രൊയേഷ്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ക്രൊയേഷ്യ, ഫ്രാൻസിനെ നേരിടും.
1998ലെ സെമിഫൈനൽ പ്രവേശനമായിരുന്നു ഇതിന് മുൻപ് ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. ഇംഗ്ളണ്ടിന്‍റെ യുവടീമിനെതിരേ തുടക്കത്തിൽ തന്നെ പിന്നിലായെങ്കിലും പതറാതെ കളിച്ച് അവർ ചരിത്രം കുറിക്കുകയായിരുന്നു. എതിരാളികൾ നിലയുറപ്പിക്കുംമുൻപ് തന്നെ മുന്നിലെത്താനായത് വലിയ മുൻതൂക്കമാണ് ഇംഗ്ളണ്ടിന് നൽകിയത്. അതും ഒരു സെറ്‍റ് പീസിലൂടെ. ജെസ്സെ ലിങ്കാർഡിനെ ലൂക്കാ മോഡ്രിച്ച് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്കിൽ നിന്ന് അഞ്ചാം മിനിറ്‍റിലാണ് ഗോൾ പിറന്നത്. ബോക്സിന് തൊട്ട്പുറത്തു നിന്നെടുത്ത ഫ്രീകിക്കിൽ നിന്നും കീറൻ ട്രിപ്പിയറാണ് ക്‍രൊയേഷ്യയുടെ വല ചലിപ്പിച്ചത്.
എന്നാൽ തുടർന്നും തീവ്രമായ ആക്രമണങ്ങളിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കാതെ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു ഇംഗ്ളണ്ട്. ഒന്നാം പകുതിയിൽ തന്നെ ഗോൾമടക്കാൻ ലഭിച്ച അവസരങ്ങൾ ക്രൊയേഷ്യ പാഴാക്കി. രണ്ടാം പകുതിയിലും ആക്രമണത്തിന്‍റെ തീവ്രത കുറയ്‌ക്കാതിരുന്നത് ക്രൊയേഷ്യക്ക് ഗുണം ചെയ്തു. 68-ാം മിനിറ്‍റിൽ സിമെ വ്രസാൽകോയുടെ ക്രോസിൽ നിന്നും അത്യുഗ്രനൊരു ഗോളിലൂടെ ഇവാൻ പെരിസിച്ച് അവർക്ക് തുല്യത സമ്മാനിച്ചു. വീണ്ടും ക്‍രൊയേഷ്യയ്‌ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം അകന്ന് നിന്നതോടെ മത്സരം അധിക സമയത്തേക്ക്. എക്സ്ട്‍രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ ഇംഗ്ളണ്ടിനായിരുന്നു ആധിപത്യമെങ്കിൽ പിന്നീട് കളിമാറി.
ശക്തമായി ആഞ്ഞടിച്ച 109ആം മിനിറ്‍റിൽ മാരിയോ മാൻസൂക്കിച്ചിന്‍റെ ചരിത്രം കുറിച്ച ഗോളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു. അങ്ങനെ അരനൂറ്‍റാണ്ടിനുശേഷംകിരീടം തിരിച്ചുപിടിക്കാനെത്തിയ ഇംഗ്ളണ്ടിന്‍റെ സ്വപ്നങ്ങളുടെ ആയുസ് സെമിയിൽ അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ ഇടം പിടിച്ച ക്രൊയേഷ്യ, ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഫ്രാൻസിനെ നേരിടും.