ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും,പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെയും നിശ്ചയ ദാർഢ്യം, ശത്രു രാജ്യത്തിനു മുന്നിൽ കരുത്ത് തെളിയിച്ച് ഇന്ത്യ ആരംഭിക്കുന്ന ദീസ വ്യോമസേന താവളത്തിനു പിന്നിലെ ശക്തി ഇതാണ്.
മുൻപ് പല തവണ ഇത്തരമൊരു വ്യോമസേനാതാവളത്തിന്റെ ആവശ്യകത സേനാ തലവന്മാർ പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.എന്നാൽ രണ്ട് ദശാബ്ദക്കാലമായി ഇതിൽ തീരുമാനമുണ്ടായില്ല.
ദീസക്ക് വടക്കു പടിഞ്ഞാറായി 420 കിലോമീറ്റർ അകലെ പാക് വ്യോമ താവളം കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചിരുന്നു.അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് പാകിസ്ഥാൻ ഇത്തരത്തിലൊരു താവളമൊരുക്കിയത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്ന് പാക് മാദ്ധ്യമങ്ങൾ തന്നെ പരോക്ഷ സൂചനകൾ നൽകിയിരുന്നു.
പാകിസ്ഥാനെതിരെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നും ദ്രുതഗതിയിൽ അക്രമണം നടത്താൻ ദീസ പോലെയുള്ള പ്രദേശത്തെ വ്യോമസേന താവളം അനിവാര്യമാണെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദർ തന്നെ വിലയിരുത്തിയിട്ടുണ്ട്.മാത്രമല്ല രാജസ്ഥാൻ,ഗുജറാത്ത്,മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഈ വ്യോമസേന താവളത്തിനു സാധിക്കും.
വർഷങ്ങൾക്ക് മുൻപ് തന്നെ പദ്ധതിയ്‌ക്കായി 4000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തെങ്കിലും,പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സർക്കാരും പരിഗണന നൽകിയിരുന്നില്ല.
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള ഭീകരവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതോടെ ദീസ വീണ്ടും സർക്കാരിന്റെ പരിഗണനയിലെത്തി.
ഇക്കുറി പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പദ്ധതി നടപ്പാക്കാനായി മുന്നിട്ടിറങ്ങിയതോടെ ദീസ വ്യോമതാവളത്തിന് വഴിയൊരുങ്ങി.
ഇത് സംബന്ധിച്ചുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അദ്ധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി അംഗീകാരവും നൽകി.4000 കോടി രൂപ ചെലവിലാണ് വ്യോമതാവളം നിർമ്മിക്കുന്നത്.
ദീസയിലെ റണ്‍വേയുടെ വിപുലീകരണത്തിനായി 1000 കോടിയാകും നിക്ഷേപിക്കുക.റണ്‍വെ 1000 മീറ്ററാക്കി നീട്ടും.വിവിഐപികള്‍ക്ക് എത്താനായി ഹെലികോപ്ടര്‍ ലാൻഡിംഗിനുള്ള സൗകര്യങ്ങളുമുണ്ടാകും.
മാത്രമല്ല വ്യോമസേനക്കായി യുദ്ധവിമാനങ്ങളിറക്കുന്നതിനും മറ്റു കാര്യനിര്‍വാഹക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കും.