മോസ്കോ: കിരീടനേട്ടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. എന്നാൽ, ക്രൊയേഷ്യയെ വിലകുറച്ച് കാണുന്നില്ലെന്നും പോഗ്ബ പറഞ്ഞു. അതേസമയം, ഫ്രാൻസിനെ നേരിടാനുള്ള കൃത്യമായ തന്ത്രം തങ്ങളുടെ പക്കലുണ്ടെന്ന് ക്രൊയേഷ്യൻ പരിശീലകൾ സ്ലാറ്റ്കോ ഡാലിച്ച് പറഞ്ഞു.
ഇംഗ്ലണ്ടിനെ തോൽപ്പിച്ചെത്തിയ ക്രൊയേഷ്യയും ബൽജിയത്തെ മറികടന്നെത്തിയ ഫ്രാൻസും ഞായറാഴ്ചയാണ് കലാശപ്പോരിന് ഇറങ്ങുന്നത്. 2006ന് ശേഷം ഫൈനലിലെത്തുന്ന ഫ്രാൻസ് ഇക്കുറി കിരീടം നേടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് അവരുടെ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബ പറഞ്ഞു.
കരുത്തുറ്റ താരങ്ങളടങ്ങിയ തന്‍റെ ടീം അതിന് സജ്ജമാണ്. എന്നാൽ ക്രൊയേഷ്യയെ വിലകുറച്ച് കണ്ട് കുഴപ്പത്തിൽ ചാടാനില്ലെന്നും പോഗ്ബ പറഞ്ഞു. 2016 യൂറോ കപ്പ് ഫൈനലിൽ പോർച്ചുഗലിനോട് തോറ്റത് എതിരാളികളെ വിലകുറച്ച് കണ്ടത് കൊണ്ടാണെന്നും പോഗ്ബ ചൂണ്ടിക്കാട്ടി.
അതേസമയം, ഫ്രാൻസ് കരുത്തരാണെങ്കിലും അവരുടെ ഓരോ താരങ്ങളേയും പഠിച്ച് കൃത്യമായ തന്ത്രങ്ങൾ തയ്യാറാക്കിയാവും തങ്ങൾ ഫൈനലിൽ മത്സരിക്കുകയെന്ന് ക്രൊയേഷ്യൻ കോച്ച് സ്ളാറ്റ്കോ ഡാലിച്ച് പറഞ്ഞു. ഫൈനലിനായി തന്‍റെ ടീം തയ്യാറാണെന്നും പോരാട്ടവീര്യം നിറഞ്ഞ പോരാളികളാണ് ഓരോരുത്തരുമെന്നും അദ്ദേഹം പറഞ്ഞു.
1998ലെ സെമി പ്രവേശനമായിരുന്നു ഇതിന് മുൻപ് വരെ ക്രൊയേഷ്യയുടെ ഏറ്റവും വലിയ ലോകകപ്പ് നേട്ടം. അതേസമയം, 1998ൽ കപ്പ് നേടിയ ഫ്രാൻസ് 2006ൽ രണ്ടാമതെത്തിയിരുന്നു.