സാഗ്രബ്: ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിൽ ക്രൊയേഷ്യ എത്തിയതോടെ ടീമിനെ നെഞ്ചോടു ചേർത്തിരിക്കുകയാണ് രാജ്യം. സെമി ജയത്തിന് പിന്നാലെ ടീം ജേഴ്സിയണിഞ്ഞാണ് ക്രൊയേഷ്യലെ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം ചേർന്നത്.
ആഘോഷ തിമിർപ്പിലാണ് ക്രൊയേഷ്യ. ആദ്യമായി ലോകകപ്പിന്‍റെ ഫൈനൽ കളിക്കാനുള്ള അംഗീകാരം ഇംഗ്ലണ്ടിനെതിരെയുള്ള ഐതിഹാസിക വിജയത്തിലൂടെ നേടിയെടുത്ത മോഡ്രിച്ചും സംഘവുമാണ് രാജ്യത്തെ ഇപ്പോഴത്തെ മിന്നും താരങ്ങൾ.
തങ്ങളുടെ ഫുട്ബോൾ സ്നേഹം ഓരോ പ്രവൃത്തിയിലുടെയും ലോകത്തിന് മുന്നിൽ കാണിക്കുകയാണ് ക്രൊയേഷ്യ. ടീം ഫൈനലിൽ എത്തിയതോടെ ടീം ജേഴ്സിയണിഞ്ഞാണ് മന്ത്രിസഭാ യോഗം ചേർന്നത്. പ്രധാനമന്ത്രിയടക്കം എല്ലാവരും എത്തിയത് ഫുട്ബോൾ ടീമിന്‍റെ ജേഴ്സിയണിഞ്ഞ്. അത്രമാത്രം പ്രിയപ്പെട്ടതാണ് ക്രൊയേഷ്യയ്‌ക്ക് ഫുട്ബോൾ.
ഫൈനൽ കാണാൻ ടീമിന്‍റെ ആരാധകരായി ഗ്യാലറിയിലും സർക്കാർ പ്രതിനിധികളെത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി ആന്ദ്രേ പ്ലങ്കോവിച്ചും സ്പീക്കറും ലോകകപ്പ് സെമികാണാൻ പോയത് സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ്. പ്രസിഡന്‍റ് കൊളിന്ദ ഗ്രാബറിന്‍റെ ഫുട്ബോൾ ആവേശം എത്രമാത്രമെന്നത് ക്വാർട്ടർ ജയിച്ചപ്പോഴുള്ള ആഹ്ളാദ പ്രകടനത്തിൽ ലോകം കണ്ടതാണ്.
ഫൈനലിൽ ആരാധകർക്കൊപ്പം സർക്കാരും നൽകുന്ന പിന്തുണ ടീമിന്റെ ആത്മവിശ്വാസം കൂട്ടും. എന്തായാലും ആവേശത്തിന്‍റെയും ആഹ്ലാദത്തിന്‍റയും ഫലമറിയാനുള്ള കാത്തിരിപ്പാണ് ഇനി.