ന്യൂഡൽഹി : ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേൽക്കേണ്ട കാര്യമില്ലെന്നും അതിനെ അനാദരിച്ചാൽ എന്താണ് കുഴപ്പമെന്നും ചോദിക്കുന്ന ഇന്ത്യക്കാർ ജീവിക്കുന്ന നാടാണിത് . ചിലരെങ്കിലും അതിനെ മന:പൂർവ്വം അനാദരിക്കുന്നുമുണ്ട്. ദേശീയതയും ദേശീയഗാനവും ദേശ സ്നേഹവുമെല്ലാം ഒരു രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെ നിലനിർത്തുന്ന വൈകാരിക പ്രതീകങ്ങളാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ അനാദരവ്.
ദേശീയഗാനം ചൊല്ലുമ്പോൾ എഴുന്നേറ്റില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന ചോദ്യവും ഉയർത്തുന്ന ഇത്തരക്കാർക്കെല്ലാം ഒരു മറുപടിയാണ് ഭാരതത്തിന്റെ അഭിമാനം ഹിമദാസ്.ലോക അത്ലറ്റിക്സ് മീറ്റിൽ 400 മീറ്ററിൽ സുവർണക്കുതിപ്പ് നടത്തുമ്പോൾ അവളുടെ മനസ്സിലുണ്ടായിരുന്നത് ഒരേയൊരു വികാരം മാത്രം . നൂറ്റിയിരുപത്തഞ്ച് കോടി ജനങ്ങളെ പെറ്റുപോറ്റുന്ന മാതൃഭൂമിയുടെ അഭിമാനം വാനോളമുയർത്തുക.
ഒന്നാമതായി ഫിനിഷിംഗ് പോയിന്റിലെത്തിയപ്പോൾ അവളാദ്യം ഗ്യാലറിയിലേക്ക് നോക്കി അഭിമാനത്തോടെ. പിന്നീട് ദേശീയപതാകയെ നെഞ്ചോട് ചേർത്ത് ഒരു ചെറിയ ലാപ്പ്.പിന്നീട് സമ്മാനദാന ചടങ്ങിൽ ദേശീയപതാക ഉയർന്നപ്പോൾ ജനഗണമന മുഴങ്ങിയപ്പോൾ ഭാരതത്തിന്റെ വടക്കു കിഴക്കേയറ്റത്തെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന ആ പതിനെട്ടുകാരിയുടെ കണ്ണിൽ സന്തോഷക്കണ്ണീർ വജ്രം പോലെ തിളങ്ങി .
രാജ്യത്തോടും ദേശീയതയോടും ദേശീയ ഗാനത്തോടും വൈകാരിക ബന്ധമുള്ള ഏതൊരു ഭാരതീയനും ആ സന്ദർഭത്തിൽ കണ്ണീർ പൊഴിക്കും. അതിൽ അദ്ഭുതമില്ല. പക്ഷേ ദേശസ്നേഹവും ദേശീയതയുമൊക്കെ ചിലർക്കെങ്കിലും ചതുർത്ഥിയാകുമ്പോൾ ഹിമ ദാസ് ഒരു പ്രതീകമാണ് . ഭാരതത്തിന്റെ യുവതലമുറ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും യോജിച്ച ഉദാഹരണവും.
ദേശീയഗാനം കേൾക്കുമ്പോൾ ആദരിക്കാൻ മടിക്കുന്നവരേ ..
നിങ്ങളും കാണൂ ഭാരതത്തിന്റെ അഭിമാനം ഹിമ ദാസിന്റെ സന്തോഷക്കണ്ണീർ
Goosebumps. Hima Das in silent tears during the medal distribution and national anthem ceremony after winning first-ever gold for India at a track event in a world championship. She is just 18 years old and daughter of a rice farmer from Assam. Such an inspiration for all! 🇮🇳 pic.twitter.com/eflN6ymFAb
— Aditya Raj Kaul (@AdityaRajKaul) July 13, 2018