മോസ്കോ: പുതിയ ലോക ഫുട്ബോൾ ചാമ്പ്യൻമാരെ ഇന്നറിയാം. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസും ക്രൊയേഷ്യയും ഏറ്റുമുട്ടും. രാത്രി 8.30നാണ് മത്സരം.
നാടകീയതകൾ, സങ്കീർണതകൾ, സെറ്റ് പീസുകൾ, അട്ടിമറികൾ ഒന്നിനും കുറവില്ലാത്ത 63 മത്സരങ്ങൾ, മാറ്റുരച്ച 32 ടീമുകളിൽ ശേഷിക്കുന്നത് ഫ്രാൻസും ക്രൊയേഷ്യയും മാത്രം. ഇരുവരും ഇന്ന് കാൽപ്പന്തിന്‍റെ ലോക കിരീടത്തിനായി കൊമ്പുകോർക്കുമ്പോൾ പ്രവചനം അസാധ്യമാണ്. കാരണം പല പ്രമുഖരും കളമൊഴിഞ്ഞത് പ്രവചനം കാറ്റിൽപ്പറത്തിയാണ്.
1998 ലോക കപ്പിലേക്കുള്ള വഴിയിൽ, ക്രൊയേഷ്യയെ സെമിഫൈനലിൽ തോൽപ്പിച്ചായിരുന്നു ഫ്രാൻസിന്‍റെ മുന്നേറ്റം. ഇക്കുറിയും കരുത്തുറ്റ നിരയാണ് ഫ്രാൻസിന്‍റേത്. കെയ്‍ലിയൻ എംബാപെ, അന്‍റൊയിൻ ഗ്രിസ്മാൻ, പോൾ പോഗ്ബ, എന്‍ഗോളൊ കാന്‍റെ, ഗോളി ഹ്യൂഗോ ലോറിസ് തുടങ്ങിയവർ ഉജ്ജ്വല ഫോമിലാണ്.
മറുവശത്ത്, കരുത്തുറ്റ പ്രകടനത്തിലൂടെയാണ് ക്രൊയേഷ്യ ഫൈനലിൽ ഇടം പിടിച്ചത്. മധ്യനിരയിൽ ആധിപത്യമുറപ്പിച്ച് കളിക്കുന്ന ലുക്കാ മോഡ്രിച്ച്, ഇവാൻ റാക്കിറ്റിച്ച്, മുന്നേറ്റ നിരയിലെ മാൻസൂക്കിച്ച് എന്നിവരുടെ സാന്നിധ്യം ഏതൊരു ടീമിനും വെല്ലുവിളിയാണ്. എന്നാൽ, ഇവാൻ പെരിസിച്ചിന് പരിക്കേറ്റെന്ന വാർത്ത ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
എങ്കിലും അധികസമയത്തേക്കു നീണ്ട പ്രീക്വാർട്ടറും, ക്വാർട്ടറും, സെമിയും ജയിച്ചെത്തിയ ക്രൊയേഷ്യയുടെ പോരാട്ട വീര്യം സമാനതകളില്ലാത്തതാണ്. ഇതിൽ ആദ്യ രണ്ടെണ്ണത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വിധിയെഴുത്ത്. ഗോൾകീപ്പർ ഡാനിയേൽ സുബാസിച്ചിന്‍റെ മികച്ച ഫോം ടീമിന് ഗുണം ചെയ്യും. സമ്മർദ്ദത്തിന് അടിപ്പെടാതെ കളിക്കാനും എംബാപ്പെയെ പൂട്ടാനും കാന്‍റെയെ മറികടക്കാനും കഴിഞ്ഞാൽ ക്രൊയേഷ്യയ്‌ക്ക് കപ്പിൽ മുത്തമിടാം.