ഇന്ന് കർക്കിടകത്തിലെ തിരുവോണം. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി ഗതകാലസ്മൃതികളുണർത്തി എത്തുന്ന പിള്ളേരോണമാണ് ഇന്ന്. കുഞ്ഞോണത്തിന് പണ്ടൊക്കെ പൊന്നോണത്തിന്റെ പകിട്ടുണ്ടായിരുന്നു. കർക്കിടകത്തിലെ പിള്ളേരോണം മുതലായിരുന്നു അന്നൊക്കെ ചിങ്ങത്തിലെ ഓണാഘോഷത്തിന്റെ കേളികൊട്ട്.
പഴയ ആഘോഷങ്ങളും ആചാരങ്ങളും അപൂർവതയായെങ്കിലും ചിലരെങ്കിലും ഇന്നും പഞ്ചാംഗം നോക്കി പിള്ളേരോണം ആഘോഷിക്കുന്നു. പിള്ളേരോണം കഴിഞ്ഞ് 27 നാളുകൾ പിന്നിട്ടാൽ ചിങ്ങത്തിരുവോണമായി.
കുടുംബ കാരണവന്മാരായിരുന്നു പണ്ടൊക്കെ പിള്ളേരോണം കേമമാക്കാൻ മുൻ കൈയെടുത്തിരുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളോടെ പിള്ളേരോണം ആഘോഷിച്ചിരുന്നത് പ്രായംചെന്നവരുടെ മനസ്സിൽ ഇന്നും നിറംമങ്ങാതെയുണ്ട്.
പിള്ളേരോണം മുതൽ കന്നിമാസത്തിലെ മകംനാൾ വരെയായിരുന്നു പണ്ടൊക്കെ ഓണാഘോഷം.
പിള്ളേരോണത്തിന് കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും.
മഹാബലി മലയാളനാട് വാണിരുന്നകാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും മുത്തശ്ശിമാരുടെ വായ്മൊഴികളിലൂടെ ഇളംമനസ്സുകളിൽ ഇടംതേടിയിരുന്നു. അസുരചക്രവർത്തിയുടെ ധർമപുരാണം, വാമനൻ ഉൾപ്പെടെയുള്ളവരുടെ അവതാരകഥകൾ തുടങ്ങിയവ കേൾക്കാൻ കുരുന്നുകൾ കാതോർക്കും.
പിള്ളേരോണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടത് അണുകുടുംബസ്ഥിതി വന്നതോടെയാണ്. വീടുകളിലെല്ലാം അംഗസംഖ്യ കുറഞ്ഞു. തറവാട്ടുവളപ്പുകളിൽ ഇടമില്ലാത്തവിധം വീടുകൾ ഉയർന്നു. എല്ലായിടത്തും അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. മുതിർന്നവരുടെ ആധിപത്യം ഒരിടത്തും ഇല്ലാതായി.
ഓട്ടപാച്ചലിനിടയില്‍ പുതിയ തലമുറ ഓണം തന്നെ ആഘോഷിക്കാന്‍ മറക്കുന്നു. എന്നാല്‍ പിള്ളേരോണമെന്ന പാരമ്പര്യപൊലിമയുള്ള ആഘോഷം കൊണ്ടാടുന്ന തറവാടുകള്‍ തെക്കന്‍ കേരളത്തില്‍ ഇന്നുമുണ്ട്. സമൃദ്ധിയുടേയും നന്‍മയുടേയും പുലരിക്കായി ഓണ നാളുവരെ ആഘോഷിച്ച് കാത്തിരിക്കുന്നവര്‍.