നേതാക്കൾ മരിച്ചാൽ സഹിക്കാൻ കഴിയുകയില്ല തമിഴ് മക്കൾക്ക് . തമിഴകത്തെ അതികായരായ നേതാക്കൾ അരങ്ങൊഴിഞ്ഞപ്പോൾ അതാണ് അവർ അലമുറയിട്ട് കരയുന്നത് . ചിലരെങ്കിലും സ്വന്തം ജീവിതം അവസാനിപ്പിക്കുന്നത്. സ്വയം തീ കൊളുത്തുന്നത്.
എന്നാൽ തമിഴകത്തും കാര്യങ്ങൾ മാറി വരുന്നുണ്ട്. ഈയടുത്ത് സംഭവിച്ച രണ്ട് ജനനേതാക്കളുടെ വിയോഗം അതാണ് തെളിയിക്കുന്നത്.പഴയതു പോലെ നേതാക്കൾ മരിക്കുമ്പോൾ കൂടെ മരിക്കാൻ തമിഴ് മക്കൾ തയ്യാറാകുന്നില്ല . ജയലളിതയും ഇപ്പോൾ കരുണാനിധിയും മരിച്ചപ്പോൾ ഇത് ഏറെക്കുറെ മനസ്സിലാകുന്നുണ്ട്.
31 വർഷം മുൻപ് ഇതായിരുന്നില്ല അവസ്ഥ. എം.ജി രാമചന്ദ്രൻ എന്ന തമിഴകത്തിന്റെ മുടി ചൂടാമന്നൻ മരിച്ചപ്പോൾ കൂടെ മരിച്ചത് മുപ്പത് ആരാധകരാണ്. കലാപത്തിൽ 29 പേർ വേറെയും കൊല്ലപ്പെട്ടു. എം.ജി.ആറിനു വൃക്കരോഗം മൂർച്ഛിച്ചപ്പോൾ സ്വയം തീകൊളുത്തി മരിച്ചത് 13 പേരാണ്. എം.ജി.ആർ മരിച്ചാൽ പിന്നെ മദ്രാസ് എന്തിനെന്നായിരുന്നു ചോദ്യം.
എം.ജി.ആറിനു വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ആയിരത്തോളം പേരാണ് ടെലഗ്രാം അയച്ചത് . വൃക്ക നൽകാൻ സന്നദ്ധരാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു ടെലഗ്രാം. ചിലരൊക്കെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി . തങ്ങളുടെ ദൈവത്തെ രക്ഷിക്കണമെന്നായിരുന്നു ആവശ്യം.
കാലം കുറെ കഴിഞ്ഞു . കാവേരിയിൽ വെള്ളവും ഏറെ ഒഴുകിപ്പോയി. പുരട്ചി തലൈവി മരിച്ചപ്പോൾ സർക്കാർ കനത്ത സുരക്ഷയൊരുക്കിയതോടെ കലാപങ്ങൾ ഉണ്ടായില്ല. കൂടെ മരിക്കാനും ആരും ശ്രമിച്ചില്ല. ഹൃദയം തകർന്ന് 77 പേർ മരിച്ചെന്ന് പാർട്ടി അവകാശപ്പെട്ടുവെങ്കിലും മുപ്പതോളം പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. നാലു പേർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു . പക്ഷേ മരിച്ചില്ല.
ഇന്നലെ കരുണാനിധി മരിച്ചപ്പോഴും തമിഴകം പൊതുവെ ശാന്തമായിരുന്നു. സർക്കാർ കർശന സുരക്ഷയൊരുക്കിയത് അക്രമങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു. ആത്മഹത്യകളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇനി പഴയതു പോലെ നേതാക്കൾ മരിച്ചാൽ കൂടെ മരിക്കാൻ തമിഴരെ കിട്ടുകയില്ലെന്ന് സാരം.