തിരുവനന്തപുരം : കേരളം മികച്ച ഫുട്ബാൾ സൗഹൃദ സംസ്ഥാനമെന്ന് ആർസെനൽ ഫുട്ബോൾ ക്ലബ്ബ് യൂത്ത് അക്കാദമി കോച്ച് ക്രിസ് എബൽ. കായിക ക്ഷമത വർദ്ധിപ്പിക്കാൻ താരങ്ങൾക്ക് മികച്ച പരിശീലനം നൽകണം. കോവളത്തെ അന്താരാഷ്‌ട്ര ഫുട്ബോൾ ഗ്രാമമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കായിക താരങ്ങളെ പരിശീലിപ്പിക്കാനായി കോവളം ഫുട്ബോൾ ക്ലബ്ബ് അക്കാദമിയാണ് ഇംഗ്ലണ്ട് ഫുട്ബാൾ പരിശീലകൻ ക്രിസ് എബലിനെ കേരളത്തിലെത്തിച്ചത്. ഫുട്ബോളിനോട് കേരളീയർ കാണിക്കുന്ന സ്വീകാര്യതയ്‌ക്ക് നന്ദി പറഞ്ഞാണ് ക്രിസ് എബൽ വാർത്താ സമ്മേളനം തുടങ്ങിയത്. മികച്ച പരിശീലനം നൽകി കൗമാരക്കാരെ ഉയർത്തണം.
ഇതിനായി 5 നും 7 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ പരിശീലനം നൽകും. 16 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് താമസ സൗകര്യവും പോഷകാഹാരവും പരിശീലനവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള കോച്ചുമാർ പരിശീലനത്തിനായി കോവളത്ത് എത്തും.
കളിക്കാർക്കും പരിശീലകർക്കുമായി ആധുനിക രീതിയിലുള്ള സ്റ്റേഡിയം, സ്കൂൾ, ഹോസ്റ്റൽ, ഭക്ഷണശാല എന്നിവ നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോവളം ഫുട്ബോൾ ക്ലബ്ബ്.