ന്യൂഡൽഹി : ജാതി സംവരണം തുടരണമെന്ന് പ്രധാനമന്ത്രി . എല്ലാവർക്കും വികസനമെന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ ബാബാ സാഹബ് അംബേദ്കർ മുന്നോട്ടു വച്ച ഭരണഘടനാധിഷ്ടിതമായ സംവരണം തുടരണമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം ഒരു ദേശീയമാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും അധസ്ഥിതരുടേയും പട്ടിക ജാതി -പട്ടിക വർഗ്ഗങ്ങളുടേയും പിന്നാക്ക വിഭാഗങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അംബേദ്കറുടെ സ്വപ്നങ്ങളാണ് ഈ രാജ്യത്തിന്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജാതി സംവരണം നിർത്തലാക്കുമെന്ന വാർത്തകളുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത് നിർണായകമായ തെരഞ്ഞെടുപ്പു വരുമ്പോൾ പുറത്തിറക്കുന്ന നുണ പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ പട്ടിക ജാതി , പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗത്തിലുള്ള എം.പി മാർ ഏറ്റവും കൂടുതലുള്ളത് ബിജെപിയിലാണ്. ഇന്ത്യയിലെ നിയമസഭാംഗങ്ങളുടെ പട്ടികയെടുത്താലും ഇതു തന്നെയാണവസ്ഥ. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സംശയം വളർത്താൻ ശ്രമിക്കുന്നവരെ അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി വിരുദ്ധരുടെ നുണ പ്രചാരണങ്ങൾ അവർ വിശ്വസിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.