ന്യൂഡൽഹി ; അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷൻമാർ ഏറ്റുവാങ്ങി. രാജ്യത്താകമാനമുള്ള തീർത്ഥ സ്നാനങ്ങളിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യും. കേരളത്തിൽ ഈ മാസം 31 ന് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നിമഞ്ജന ചടങ്ങുകൾ നടക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ,കേന്ദ്ര മന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. 29 സംസ്ഥാനങ്ങളിലേയും അദ്ധ്യക്ഷൻമാർ ചിതാഭസ്മം ഏറ്റുവാങ്ങി.
ബിജെപി പ്രവർത്തകർക്കും അനുഭാവികൾക്കും പൊതുജനങ്ങൾക്കും ചിതാഭസ്മം കാണാൻ അവസരമൊരുക്കും. പ്രധാന തീർത്ഥ സ്ഥലങ്ങളിൽ നിമഞ്ജന ചടങ്ങുകളുമുണ്ടാകും.
കേരളത്തിൽ ഈ മാസം 28 മുതൽ 31 വരെ ചിതാഭസ്മം എല്ലാ ജില്ലകളിലും പൊതുദർശനത്തിനു വയ്ക്കും.
ആഗസ്റ്റ് 31 ന് കേന്ദ്ര സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലാണ് നിമഞ്ജന ചടങ്ങുകൾ നടക്കുക.