കൊച്ചി ; പ്രളയബാധിതർക്കായി സിപിഐ പ്രവർത്തകർ സമാഹരിച്ച വസ്തുക്കൾ സിപിഎം പ്രവർത്തകർ തട്ടിയെടുത്തതായി പരാതി.
കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി ചെന്നൈയിലെ സിപിഐ പ്രവർത്തകർ സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നവർ തട്ടിയെടുത്തത്.
സേലത്തു നിന്ന് എം എസ് ട്രാൻസ്പോർട്ട് എന്ന് ടെമ്പോ വാനിൽ കലൂരിലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലേക്ക് എത്തിയ ഒരു ടൺ അരി,പഞ്ചസാര,മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വടുതലയിൽ വാഹനം തടഞ്ഞു നിർത്തി തട്ടിയെടുത്തതായാണ് പരാതി. സിപിഎം നേതാവ് ഇ എം സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞു നിർത്തി സാധനങ്ങൾ തട്ടിയെടുത്തത്. സിപിഐ ക്കാർ എന്ന് പറഞ്ഞാണ് അവർ സാധനങ്ങൾ വാഹനങ്ങളിൽ നിന്ന് ഇറക്കിയതെന്ന് വാഹനങ്ങളിലുണ്ടായിരുന്നവർ പറഞ്ഞു.
വിവരമറിഞ്ഞ് കൂടുതൽ സിപിഐ ക്കാർ സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും,നോർത്ത് പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു.സി.പി.ഐ. പ്രവർത്തകർ സാധനങ്ങൾ തിരികെയെടുത്ത് അതേ വാഹനത്തിൽ കലൂരിലെ ജില്ലാ കൗൺസിൽ ഓഫീസിൽ എത്തിച്ചു.