പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഇന്ന് രാജ്യമെങ്ങും രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. എല്ലാ ജനങ്ങള്‍ക്കും ഈ പുണ്യദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍. രക്ഷാബന്ധനം സഹോദരീ സഹോദരന്മാരുടെ പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ആഘോഷം നൂറ്റാണ്ടുകളായി സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ ഉദാഹരണമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ ഒരു രക്ഷാ ചരട് രണ്ട് വെവ്വേറെ രാജ്യങ്ങളിലോ മതങ്ങളിലോ ഉള്ള ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയ അനേകം കഥകളുണ്ട്. ഇനി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ജന്മാഷ്ടമിയുടെ ആഘോഷം വരുകയായി. അന്തരീക്ഷമാകെ ആന, കുതിര, പല്ലക്ക് എന്നിവയ്‌ക്കൊപ്പം ഹരേ കൃഷ്ണ ‘ഹരേ കൃഷ്ണ, ഗോവിന്ദാ ഗോവിന്ദാ’ എന്നു മുഴങ്ങാന്‍ പോവുകയാണ്. ഭഗവാന്‍ കൃഷ്ണന്റെ നിറസാന്നിധ്യത്തില്‍ മുങ്ങി നിവരുന്നതിന്റെ ആനന്ദം വേറിട്ടതാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചും മഹാരാഷ്‌ട്രയില്‍ തൈര്‍കുടം പൊട്ടിക്കല്‍ ആഘോഷമായി നടത്തുന്നതിന്റെ തയ്യാറെടുപ്പുകളും നമ്മുടെ യുവാക്കള്‍ തുടങ്ങിക്കഴിഞ്ഞിരിക്കും. എല്ലാ ജനങ്ങള്‍ക്കും രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍.
പ്രധാനമന്ത്രി മഹോദയ, നമസ്‌കാരഃ അഹം ചിന്മയി, ബംഗളൂരു നഗരേ വിദ്യാഭാരതീ വിദ്യാലയേ ദശമ കക്ഷായാം പഠാമി. മഹോദയ, അദ്യ സംസ്‌കൃത ദിനം അസ്തി. സംസ്‌കൃത ഭാഷാം സരളാ ഇതി സര്‍വേ വദന്തി. സംസ്‌കൃത ഭാഷാ വയമത്ര വഹഃ വഹഃ അത്ര സംഭാഷണം അപി കുര്‍മഃ. അതഃ സംസ്‌കൃതസ്യ മഹത്വഃ വിഷയേ ഭവതഃ ഗഹഃ അഭിപ്രായഃ ഇതി കൃപയാ വദതു.
ഭഗിനി ചിന്മയി. ഭവതീ സംസ്‌കൃത പ്രശ്‌നം പൃഷ്ടവതീ
ബഹൂത്തമം ബഹൂത്തമം. അഹം ഭവത്യാ അഭിനന്ദനം കരോമി
സംസ്‌കൃത സപ്താഹ നിമിത്തം ദേശവാസിനാം സര്‍വേഷാം കൃതേ മമ ഹാര്‍ദിക് ശുഭകാമനാഃ
ഒരു പുതിയ വിഷയം മുന്നോട്ടു വച്ചതിന് ഞാന്‍ ചിന്മയിയോടു വളരെ കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളേ, രക്ഷാബന്ധനം കൂടാതെ ശ്രാവണ പൂര്‍ണ്ണിമയുടെ നാളില്‍ സംസ്‌കൃത ദിവസവും ആഘോഷിക്കാറുണ്ട്. ഈ മഹത്തായ പൈതൃകത്തെ പോറ്റി വളര്‍ത്തുന്നതിലും സാധാരണ ജനങ്ങളിലെത്തിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ ഭാഷകള്‍ക്കും അവയുടെതായ മഹാത്മ്യമുണ്ട്. തമിഴ് ലോകത്തിലെ ഏറ്റവും പുരാതന ഭാഷയാണ് എന്നതിലും വേദകാലം മുതല്‍ ഇന്നോളം സംസ്‌കൃതഭാഷയും ജ്ഞാനത്തിന്റെ പ്രചാരണത്തില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നതിലും നാം വളരെയധികം അഭിമാനിക്കുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലയുമായും ബന്ധപ്പെട്ട അറിവിന്റെ ഭണ്ഡാരം സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലുമുണ്ട്. അത് സയന്‍സാണെങ്കിലും തന്ത്രമാണെങ്കിലും കൃഷിയാണെങ്കിലും ആരോഗ്യമാണെങ്കിലും, ജ്യോതിശാസ്ത്രമാണെങ്കിലും, വാസ്തുവിദ്യയാണെങ്കിലും ഗണിതമാണെങ്കിലും മാനേജ്‌മെന്റാണെങ്കിലും, സാമ്പത്തിക ശാസ്ത്രമാണെങ്കിലും പരിസ്ഥിതിയാണെങ്കിലും…. ആഗോള താപനത്തിന്റെ വെല്ലുകളികളെ നേരിടുന്നതിനുള്ള മന്ത്രങ്ങള്‍ പോലും നമ്മുടെ വേദങ്ങളില്‍ വിസ്തരിക്കുന്നു എന്നാണ് പറയുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തിലെ ശിമോഗാ ജില്ലയിലെ മട്ടൂര്‍ ഗ്രാമത്തിലെ നിവാസികള്‍ ഇന്നും പരസ്പരം സംസ്‌കൃത ഭാഷയിലാണു സംസാരിക്കുന്നതെന്നറിയുമ്പോള്‍ നിങ്ങള്‍ക്കേവര്‍ക്കും സന്തോഷം തോന്നും.
അനന്തമായി വാക്കുകള്‍ നിര്‍മ്മിക്കാന്‍ സംസ്‌കൃത ഭാഷയില്‍ സാധിക്കും എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു സന്തോഷം തോന്നും. രണ്ടായിരം ധാതുകള്‍, ഇരുനൂറു പ്രത്യയങ്ങള്‍ (സഫിക്‌സ്) , 22 ഉപസര്‍ഗ്ഗങ്ങള്‍ (പ്രിഫിക്‌സ്) ഉള്ള ഈ ഭാഷയില്‍ അസംഖ്യം വാക്കുകളുണ്ടാക്കാനാകും. അതുകൊണ്ട് ഏതൊരു സൂക്ഷ്മത്തില്‍ സൂക്ഷ്മമായ വികാരം അല്ലെങ്കില്‍ വിഷയം പോലും കൃത്യമായി വിവരിക്കാനാകും. നാം ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉറപ്പേകാന്‍ ഇംഗ്ലീഷ് ഉദ്ധരണികള്‍ ഉപയോഗിക്കും. ചിലപ്പോള്‍ കവിതകളും സൂക്തങ്ങളുമുപയോഗിക്കും. എന്നാല്‍ വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ സാര്‍ത്ഥകമായി കാര്യങ്ങള്‍ പറയാനാകുമെന്ന് സംസ്‌കൃത സുഭാഷിതങ്ങള്‍ പരിചയമുള്ളവര്‍ക്കറിയാം. അതിനൊപ്പം അത് നമ്മുടെ മണ്ണുമായി, നമ്മുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടതായതുകൊണ്ട് മനസ്സിലാക്കാനും വളരെ എളുപ്പമാണ്.
ഉദാഹരണത്തിന് ജീവിതത്തില്‍ ഗുരുവിന്റെ മഹത്വം ബോധ്യപ്പെടുത്താന്‍ പറയുന്നു –
ഏകമപി അക്ഷരമസ്തു ഗുരുഃ ശിഷ്യം പ്രബോധയേത്
പൃഥിവ്യാം നാസ്തി തദ്-ദ്രവ്യം, യദ്-ദത്ത്വാഹ്യനൃണീ ഭവേത്.
അതായത് ഒരു ഗുരു ശിഷ്യന് ഒരക്ഷരമെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നെങ്കില്‍ ശിഷ്യന് ആ ഗുരുവിനോടുള്ള കടപ്പാടു തീര്‍ക്കാനുതകുന്ന ഒരു വസ്തുവും ഈ ഭൂമിയിലില്ല. വരുന്ന അധ്യാപക ദിനം നാം ഈ ഒരു വിചാരത്തോടെ വേണം ആഘോഷിക്കാന്‍. അറിവിനും ഗുരുവിനും സമാനതകളില്ല, അമൂല്യമാണ്, വിലമതിക്കാനാവാത്തതാണ്. കുട്ടികളുടെ വിചാരങ്ങള്‍ക്ക് ശരിയായ ദിശാബോധമേകുന്നതിന്റെ ഉത്തരവാദിത്തം അമ്മയെക്കൂടാതെ അധ്യാപകനാണുള്ളത്. ഇവരുടെ ഏറ്റവുമധികം സ്വാധീനം ജീവിതം മുഴുവന്‍ കാണാനാകും. അധ്യാപകദിനത്തിന്റെ അവസരത്തില്‍ മഹാനായ ചിന്തകനും നമ്മുടെ മുന്‍ രാഷ്‌ട്രപതിയുമായ ഭാരതരത്‌നം ഡോ.സര്‍വ്വപ്പള്ളി രാധാകൃഷ്ണനെ നാമോര്‍ക്കുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം രാജ്യമെങ്ങും അധ്യാപകദിനമായി ആഘോഷിക്കുന്നു. ഞാന്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും വരുന്ന അധ്യാപകദിനം പ്രമാണിച്ച് ആശംസകള്‍ നേരുന്നു. അതോടപ്പം ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടും, വിദ്യാര്‍ഥിളോടുമുള്ള നിങ്ങളുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കഠിനമായി അധ്വാനിക്കുന്ന നമ്മുടെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകളുമായിട്ടാണ് കാലവര്‍ഷം എത്തുന്നത്. ഭീകരമായ വേനലില്‍ ചുട്ടെരിയുന്ന ചെടികള്‍ക്കും മരങ്ങള്‍ക്കും വരണ്ട ജലാശയങ്ങള്‍ക്കും മഴ ആശ്വാസമേകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ അതിവൃഷ്ടിയും വിനാശകാരിയായ വെള്ളപ്പൊക്കവും കൂടെയെത്തുന്നു. ചിലയിടത്ത് ഒരിടത്തു പെയ്യുന്നതിനേക്കാളധികം മഴ പെയ്യുന്നു എന്ന സ്ഥിതിയിലേക്കെത്തിയിരിക്കുയാണ് പ്രകൃതി. ഇപ്പോള്‍ത്തന്നെ നാം കാണുകയുണ്ടായി, കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരിക്കുന്നു. ഇന്ന് ഈ വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖത്തിന്റെ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു. ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്.
അപകടങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന നാശനഷ്ടങ്ങള്‍ ദുര്‍ഭാഗ്യപൂര്‍ണ്ണമാണ്. എന്നാല്‍ ആപത്ത് നേരത്ത് മനുഷ്യത്വത്തിന്റെ എത്രയോ ദൃശ്യങ്ങള്‍ നമുക്കു കാണാനാകും. എവിടെയാണ് അപകടം ഉണ്ടായത് എങ്കിലും, അത് കേരളത്തിലാണെങ്കിലും ഹിന്ദുസ്ഥാനിലെ മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിലും ജില്ലയിലോ പ്രദേശത്തോ ആണെങ്കിലും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കത്തുന്നതിനായി കച്ച് മുതല്‍ കാമരൂപ് വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും എല്ലാവരും തങ്ങളുടേതായ നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ളവരും എല്ലാ കര്‍മ്മമേഖലയിലുമുള്ളവരും തങ്ങളുടേതായ പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഏറ്റവും ലഘൂകരിക്കാനും, അവരുടെ ദുഃഖം പങ്കുവയ്‌ക്കാനും എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കുന്നുണ്ട്. സായുധസേനയിലെ ജവാന്മാര്‍ കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. അവര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട ആളുകളെ രക്ഷിക്കുന്നതിന് പരമാവധി ശ്രമിച്ചു.
വായുസേനയാണെങ്കിലും നാവികസേനയാണെങ്കിലും കരസേനയാണെങ്കിലും, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ആര്‍.എ.എഫും ഒക്കെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണു വഹിച്ചത്. എന്‍.ഡി.ആര്‍.എഫ് ജവാന്മാരുടെ കഠിന പരിശ്രമത്തെക്കുറിച്ചും എടുത്തു പറയാനാഗ്രഹിക്കുന്നു. ഈ ആപല്‍ഘട്ടത്തില്‍ അവര്‍ വളരെ മഹത്തായ കാര്യമാണു ചെയ്തത്. എന്‍.ഡി.ആര്‍.എഫിന്റെ കഴിവും അവരുടെ സമര്‍പ്പണവും ത്വരിതഗതിയില്‍ തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളെ നേരിടുന്നതിനുള്ള ശ്രമവും എല്ലാ ഭാരതീയരെയും സംബന്ധിച്ചിടത്തോളം അവരെ ആദരവിന്റെ മൂര്‍ത്തികളായി മാറിയിരിക്കുന്നു. ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന് വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കര കയറാനും കേരളത്തിന്റെ വികസനയാത്രയ്‌ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയേകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം. ഞാന്‍ ഒരിക്കല്‍ക്കൂടി എല്ലാ ദേശവാസികള്‍ക്കും വേണ്ടി കേരളത്തിലെ ജനങ്ങള്‍ക്കും രാജ്യത്തെ ആപത്തുണ്ടായ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഈ വിപത്തിന്റെ വേളയില്‍ രാജ്യംമുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് വിശ്വാസമേകാന്‍ ആഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്രാവശ്യം മന്‍ കീ ബാത്തിന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കയായിരുന്നു. രാജ്യമെങ്ങും നിന്ന് കൂടുതല്‍ ജനങ്ങള്‍ എഴുതിയ വിഷയം, നമ്മുടെ ഏവരുടെയും പ്രിയങ്കരനായ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗാസിയാബാദില്‍ നിന്ന് കീര്‍ത്തി, സോനിപത്തില്‍ നിന്ന് സ്വാതി, കേരളത്തില്‍ നിന്ന് പ്രവീണ്‍, പശ്ചിമബംഗാളില്‍ നിന്ന് ഡോക്ടര്‍ സ്വപ്ന ബാനര്‍ജി, ബിഹാറിലെ കട്ടിഹാറില്‍ നിന്ന് അഖിലേശ് പാണ്‌ഡേ തുടങ്ങി എത്രയോ പേരാണ് നരേന്ദ്രമോദി മൊബൈല്‍ ആപ് ലും മൈ ഗിഒവി ലും എഴുതി അടല്‍ജിയുടെ ജീവിതത്തിലെ വിഭിന്ന പടവുകളെക്കുറിച്ച് പറയണമെന്ന് അഭ്യര്‍ത്ഥിച്ചത്! ആഗസ്റ്റ് 16 ന് രാജ്യവും ലോകവും അടല്‍ജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ദുഃഖത്തിലാണ്ടു. 14 വര്‍ഷംമുമ്പ് പ്രധാനമന്ത്രിപദമൊഴിഞ്ഞ രാഷ്‌ട്രനേതാവ്. ഒരു തരത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് അകന്നു പോയിരുന്നു. വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നില്ല, പൊതുജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 10 വര്‍ഷത്തെ ഇടവേള വളരെ വലുതാണ്, എങ്കിലും ആഗസ്റ്റ് 16 ന് ശേഷം രാജ്യവും ലോകവും കണ്ടത് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ പത്തുവര്‍ഷമെന്ന കാലാവധി ഒരു നിമിഷത്തെ ഇടവേളപോലും ഉണ്ടാക്കിയില്ല എന്നാണ്. അടല്‍ജിയോട് എങ്ങനെയുള്ള സ്‌നേഹവും ബഹുമാനവുമാണോ ഉണ്ടായിരുന്നത്, എത്രത്തോളം ദുഃഖമാണോ രാജ്യമെങ്ങും പരന്നത്, അത് അദ്ദേഹത്തിന്റെ വിശാലമായ വ്യക്തിത്വത്തെയാണ് കാട്ടിത്തരുന്നത്.
കഴിഞ്ഞ പല ദിവസങ്ങളായി അടല്‍ജിയെക്കുറിച്ചുള്ള നല്ല നല്ല കാര്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്തു. ആളുകള്‍ അദ്ദേഹത്തെ നല്ല പാര്‍ലമെന്റേറിയന്‍, സഹാനുഭൂതിയുള്ള എഴുത്തുകാരന്‍, ശ്രേഷ്ഠനായ പ്രാസംഗികന്‍, ജനപ്രിയനായ പ്രധാനമന്ത്രി എന്നീ നിലകളില്‍ ഓര്‍ത്തു, ഓര്‍ക്കുന്നു. സദ്ഭരണം, അതായത് ഗുഡ് ഗവേണന്‍സ് എന്നതിനെ മുഖ്യ വിഷയമാക്കുന്നതില്‍ രാജ്യം എന്നും അടല്‍ജിയോടു കടപ്പെട്ടിരിക്കും. ഞാന്‍ ഇന്ന് അടല്‍ജിയുടെ വിശാലമായ വ്യക്തിത്വത്തിന്റെ മറ്റൊരു വശത്തെ സ്പര്‍ശിക്കാനാണാഗ്രഹിക്കുന്നത്. അത് അടല്‍ജി രാജ്യത്തിനു നല്കിയ രാഷ്‌ട്രീയ സംസ്‌കാരമാണ്. രാഷ്‌ട്രീയ സംസ്‌കാരത്തില്‍ ഏതൊരു മാറ്റത്തിനാണോ അദ്ദേഹം ശ്രമിച്ചത്, അതിനെ ഒരു ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അതിലൂടെ ഭാരതത്തിനു വലിയ നേട്ടമുണ്ടായി. വരുംകാലങ്ങളില്‍ വലിയ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. എന്നുറപ്പാണ്.
ഭാരതം എന്നും 2003 ലെ തൊണ്ണൂറ്റി ഒന്നാം ഭരണഘടനാഭേദഗതിയുടെ പേരില്‍ അടല്‍ജിയോടു കടപ്പെട്ടിരിക്കും. ഈ മാറ്റം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ രണ്ടു സുപ്രധാന മാറ്റങ്ങളുണ്ടാക്കി. ഒന്നാമതായി, സംസ്ഥാനങ്ങളില്‍ മന്ത്രിസഭകളുടെ വലിപ്പം ആകെ നിയമസഭാസീറ്റുകളുടെ 15 ശതമാനമെന്ന പരിധി നിശ്ചയിച്ചു. രണ്ടാമതായി കൂറുമാറ്റ നിരോധന നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന പരിധി മൂന്നിലൊന്ന് എന്നത് മൂന്നില്‍ രണ്ട് എന്നാക്കി മാറ്റി. അതോടൊപ്പം പാര്‍ട്ടി മാറുന്നവരെ അയോഗ്യരാക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കപ്പെട്ടു.
പല വര്‍ഷങ്ങളായി ഭാരതത്തില്‍ വലിപ്പമേറിയ മന്ത്രിസഭ കെട്ടിപ്പടുക്കുന്ന രാഷ്‌ട്രീയ സംസ്‌കാരം രൂപപ്പെട്ടുവന്നു. വലിയ വലിയ മന്ത്രിസഭകള്‍ക്ക് രൂപം കൊടുത്തത് വകുപ്പുകള്‍ വിഭജിച്ചു നല്കുവാനല്ല, മറിച്ച് രാഷ്‌ട്രീയ നേതാക്കളെ സന്തോഷിപ്പിക്കാനായിരുന്നു. അടല്‍ജി അതിനു മാറ്റം വരുത്തി. അദ്ദേഹത്തിന്റെ ഈ ചുവടുവയ്പ്പു പണവും വിഭവങ്ങളും കാത്തു. അതോടൊപ്പം കാര്യക്ഷമത കൂടി. അടല്‍ജിയെപ്പോലുള്ള ഒരാളിന്റെ ദീര്‍ഘവീക്ഷണമാണ് ഈ മാറ്റത്തിനു വഴി വച്ചത്. നമ്മുടെ രാഷ്‌ട്രീയ സംസ്‌കാരവും ആരോഗ്യമുള്ള ശീലവും വളര്‍ന്നു. അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബജറ്റ് അവതരിപ്പിക്കുന്ന സമയത്തിനു മാറ്റമുണ്ടായത്. മുമ്പ് ഇംഗ്ലീഷുകാരുടെ പാരമ്പര്യം പിന്തുടര്‍ന്ന് വൈകിട്ട് 5 മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചുപോന്നത്, കാരണം അത് ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് ആരംഭിക്കുന്ന സമയമായിരുന്നു. 2001 ല്‍ അടല്‍ജി ബജറ്റ് അവതരിപ്പിക്കുന്ന സമയം വൈകുന്നേരം 5 മണി എന്നതു മാറ്റി രാവിലെ 11 മണി എന്നാക്കി.
ഒരു സ്വാതന്ത്ര്യം കൂടി- അടല്‍ജിയുടെ ഭരണകാലത്താണ് ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ഉണ്ടാക്കിയതും 2002 ല്‍ അതിന് ആധികാരികത നല്കിയതും. പൊതു ഇടങ്ങളില്‍ ദേശീയ പതാക പറപ്പിക്കാനാകും വിധം അതില്‍ വകുപ്പുകള്‍ ചേര്‍ത്തു. ഇങ്ങനെ അദ്ദേഹം നമ്മുടെ പ്രാണനുതുല്യം പ്രിയപ്പെട്ട ത്രിവര്‍ണ്ണ പതാകയെ സാധാരണ ജനങ്ങളുടെ അടുത്തെത്തിച്ചു. അടല്‍ജി എങ്ങനെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പു പ്രക്രിയയിലും ജനപ്രതിനിധികളെ സംബന്ധിച്ചുള്ള കാര്യങ്ങളിലും ഉണ്ടായ അധഃപതനത്തിനെതിരെ ധൈര്യപൂര്‍വ്വം ചുവടുവച്ച് അതിന് അടിസ്ഥാനപരമായ മാറ്റം വരുത്തിയത് എന്നു കണ്ടില്ലേ. ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് നല്ല കാര്യമാണ്, ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ശുഭസൂചനയുമാണ്. ആരോഗ്യമുള്ള ജനാധിപത്യത്തിന്, നല്ല ജനാധിപത്യത്തിന്, നല്ല ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുകയെന്നത്, ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നിരന്തരം പ്രയത്‌നിക്കുന്നത്, ചര്‍ച്ചകളെ തുറന്ന മനസ്സോടെ മുന്നോട്ടു കൊണ്ടുപോകുന്നത് ഒക്കെയും അടല്‍ജിയ്‌ക്ക് നല്കുന്ന നല്ല ആദരാഞ്ജലിയാകും. വികസിതവും സമൃദ്ധവുമായ ഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ എല്ലാവര്‍ക്കും വേണ്ടി അടല്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈയിടെ പാര്‍ലമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുമ്പോള്‍ അവിടത്തെ തടസ്സങ്ങളെക്കുറിച്ചും, കോലാഹലങ്ങളെക്കുറിച്ചും, നടപടികള്‍ നിലച്ചുപോകുന്നതിനെക്കുറിച്ചുമെല്ലാമാണ് കേള്‍ക്കുന്നത്. എന്നാല്‍ നല്ലതു വല്ലതും നടന്നാല്‍ അതെക്കുറിച്ച് വലിയ ചര്‍ച്ചയൊന്നും നടക്കില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. ഈ സമ്മേളനത്തില്‍ ലോക്‌സഭയുടെ ഉത്പാദനക്ഷമത, (പ്രൊഡക്റ്റിവിറ്റി) 118 ശതമാനവും രാജ്യസഭയുടേത് 74 ശതമാനവുമാണെന്നറിയുന്നതില്‍ നിങ്ങള്‍ക്കു സന്തോഷം തോന്നും. പാര്‍ട്ടി താത്പര്യത്തേക്കാള്‍ അപ്പുറം എല്ലാ അംഗങ്ങളും വര്‍ഷകാല സമ്മേളനത്തെ കടുതല്‍ ഫലപ്രദമാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ലോക്‌സഭ 21 ബില്ലുകളും രാജ്യസഭ 14 ബില്ലുകളും പാസാക്കിയത്. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനം സാമൂഹിക നീതിയുടെയും യുവാക്കളുടെ നന്മലക്ഷ്യമാക്കിയുള്ളതുമായ സമ്മേളനമെന്ന നിലയില്‍ എന്നും ഓര്‍മ്മിക്കപ്പെടും.
ഈ സമ്മേളനത്തില്‍ യുവാക്കള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും പ്രയോജനപ്പെടുന്ന മഹത്തായ ബില്ലുകള്‍ പാസാക്കപ്പെട്ടു. എത്രയോ ദശകങ്ങളായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ കമ്മീഷനെപ്പോലെ ഒബിസി കമ്മീഷനുണ്ടാക്കാനുള്ള ആവശ്യം ഉയരുന്നുണ്ടായിരുന്നു. പിന്നാക്ക വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് രാജ്യം ഇപ്രാവശ്യം ഒബിസി കമ്മീഷന്‍ ഉണ്ടാക്കാനുള്ള നിശ്ചയം സഫലമാക്കി, അതിന് ഭരണഘടനാപരമായ അധികാരവും നല്കി. ഈ ചുവടുവയ്പ്പ് സാമൂഹിക നീതിയെന്ന ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഒന്നായി മാറും. പട്ടികജാതി, പട്ടിക വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ കാക്കുന്നതിന് ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി. ഈ നിയമം പട്ടികജാതി/ പട്ടികവര്‍ഗ്ഗ സമൂഹങ്ങളുടെ നന്മയ്‌ക്ക് കൂടുതല്‍ സുരക്ഷയേകും. അതോടൊപ്പം കുറ്റവാളികളെ അതിക്രമങ്ങള്‍ ചെയ്യുന്നതില്‍ നിന്നു തടയും. ദളിത് സമൂങ്ങള്‍ക്കുള്ളില്‍ ആത്മവിശ്വാസം നിറയ്‌ക്കും.
രാജ്യത്തെ സ്ത്രീശക്തിക്കെതിരെ ഒരു തരത്തിലുമുള്ള അനീതിയും സംസ്‌കാരസമ്പന്നമായ ഏതൊരു സമൂഹവും സഹിക്കില്ല. ബലാത്കാരം ചെയ്യുന്ന കുറ്റവാളികളെ സഹിക്കാന്‍ രാജ്യം തയ്യാറല്ല. അതുകൊണ്ട് പാര്‍ലമെന്റ് പീനല്‍ കോഡ് ഭേദഗതി ബില്‍ പാസാക്കി, കടുത്ത ശിക്ഷ നൽകാനുള്ള വകുപ്പ് ഉറപ്പാക്കി. അത്തരം ദുഷ്ടകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷം ശിക്ഷ ലഭിക്കും. അതോടൊപ്പം 12 വയസ്സിനേക്കാള്‍ കുറവ് പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാകും നൽകുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തയാളിന് വേഗം, രണ്ടുമാസം കൊണ്ട് വിചാരണ നടത്തി മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കോടതി വധശിക്ഷയ്‌ക്കു വിധിച്ചത് നിങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പത്രത്തില്‍ വായിച്ചിട്ടുണ്ടാകും. ഇതിനുമുമ്പ് മധ്യപ്രദേശിലെ കട്‌നിയില്‍ ഒരു കോടതി അഞ്ചുദിവസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കുകയുണ്ടായി. രാജസ്ഥാനിലെ കോടതിയും ഇങ്ങനെ വളരെ വേഗം തീരുമാനം എടുക്കുകയുണ്ടായി. ഈ നിയമം സ്ത്രീകള്‍ക്കും ബാലികമാര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ തടയുന്നതില്‍ മികച്ച പങ്കു വഹിക്കും.
സാമൂഹിക മാറ്റം കൂടാതെ സാമ്പത്തിക പുരോഗതി അപൂര്‍ണ്ണമാണ്. ലോക്‌സഭയില്‍ മുത്വലാഖ് ബില്‍ പാസാക്കപ്പെട്ടു. എന്നാല്‍ രാജ്യസഭയുടെ ഈ സമ്മേളനത്തില്‍ അത് പാസാക്കാന്‍ സാധിക്കയുണ്ടായില്ല. രാജ്യം മുഴുവന്‍ അവര്‍ക്കു നീതിയേകാന്‍ മുഴുവന്‍ ശക്തിയോടും നില്ക്കുന്നുവെന്ന് ഞാന്‍ മുസ്‌ളീം സ്ത്രീകള്‍ക്ക് ഉറപ്പേകാനാഗ്രഹിക്കുന്നു. രാജ്യനന്മ കണക്കാക്കി നാം മുന്നേറുമ്പോള്‍ ദരിദ്രരുടെയും പിന്നാക്കമുള്ളവരുടെയും ചൂഷിതരുടെയും, നിഷേധിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ മാറ്റം വരുത്താനാകും. വര്‍ഷകാല സമ്മേളനത്തില്‍ ഇപ്രാവശ്യം എല്ലാവരും ഒത്തുചേര്‍ന്ന് ഒരു നല്ല ശീലം കാട്ടിയിരിക്കയാണ്. രാജ്യത്തെ എല്ലാ പാര്‍ലമെന്റംഗങ്ങളോടും ഞാന്‍ ഈ അവസരത്തില്‍ ഹൃദയപൂര്‍വ്വം നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്പോള്‍ കോടിക്കണക്കിന് ജനങ്ങളുടെ ശ്രദ്ധ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാദിവസങ്ങളിലും രാവിലെ ആളുകള്‍ ഏറ്റവുമാദ്യം പത്രത്തില്‍, ടെലിവിഷനില്‍, വാര്‍ത്തകള്‍ക്കിടയില്‍, സാമൂഹിക മാധ്യമങ്ങളില്‍ അന്വേഷിക്കുന്നത് ഏത് ഇന്ത്യന്‍ കളിക്കാരനാണ് മെഡല്‍ നേടിയിട്ടുള്ളത് എന്നാണ്. ഏഷ്യന്‍ ഗെയിംസ് ഇപ്പോഴും നടക്കുകയാണ്. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്ന എല്ലാ കളിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. മത്സരം ബാക്കിയുള്ള കളിക്കാര്‍ക്കും എന്റെ അനേകം ശുഭാശംസകള്‍.
ഇന്ത്യന്‍ കളിക്കാര്‍ വിശേഷിച്ചും ഷൂട്ടിംഗ്, റെസ്റ്റ്‌ലിംഗ് എന്നിവയില്‍ മികച്ചപ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ കളി അത്ര മികച്ചതല്ലാത്ത ഇനങ്ങളിലും നമ്മുടെ കളിക്കാര്‍ മെഡല്‍ കൊണ്ടുവരുന്നുണ്ട്. വൂഷൂ, റോവിംഗ് പോലുള്ള ഇനങ്ങളില്‍. ഇവ വെറും പതക്കങ്ങള്‍ മാത്രമല്ല, തെളിവുകള്‍ കൂടിയാണ്. ഭാരതത്തിലെ കൡക്കാരുടെ ആകാശസ്പര്‍ശിയായ ഉത്സാഹത്തിന്റെയും സ്വപ്നങ്ങളുടെയും തെളിവുകള്‍. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്നവരില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വളരെ പേരുണ്ട്. ഇത് വളരെ സകാരാത്മകമായ സൂചനയാണ്. മെഡല്‍ നേടുന്ന യുവ കളിക്കാരില്‍ 15-16 വയസ്സുള്ള യുവാക്കളുമുണ്ട്. മെഡല്‍ നേടിയ കളിക്കാരില്‍ അധികം പേരും ചെറിയ തെരുവുകളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ് എന്നതും ഒരു നല്ല സൂചനയാണ്. ഇവര്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയിട്ടുള്ളത്.
ആഗസ്റ്റ് 29 ന് നാം ദേശീയ സ്‌പോര്‍ട്‌സ് ദിനം ആഘോഷിക്കും. ഈ അവസരത്തില്‍ ഞാന്‍ എല്ലാവര്‍ക്കും ശുഭാംശംസകള്‍ നേരുന്നു. അതോടൊപ്പം ഹോക്കി മാന്ത്രികന്‍ ശ്രീ.ധ്യാന്‍ചന്ദിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും കളിക്കണമെന്ന് ഞാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നു. സ്വന്തം ഫിറ്റ്‌നസില്‍ ശ്രദ്ധ വേണം. കാരണം ആരോഗ്യമുള്ള ഭാരതമാണ് സമ്പന്നവും സമൃദ്ധവുമായ ഭാരതത്തെ നിര്‍മ്മിക്കുന്നത്. ഇന്ത്യ ഫിറ്റ് ആണെങ്കിലേ ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവി നിര്‍മ്മിക്കപ്പെടൂ. ഞാന്‍ ഒരിക്കല്‍കൂടി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവരെ ആശംസിക്കുന്നു. ബാക്കി കളിക്കാര്‍ക്ക് നല്ല പ്രകടം കാഴ്ചവയ്‌ക്കാനാകട്ടെ എന്നാശംസിക്കുന്നു. എല്ലാവര്‍ക്കും ദേശീയ സ്‌പോര്‍ട്‌സ് ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍.
പ്രധാനമന്ത്രിജീ നമസ്‌കാരം. ഞാന്‍ കാണ്‍പൂരില്‍ നിന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഭാവനാ ത്രിപാഠിയാണു സംസാരികുന്നത്. പ്രധാനമന്ത്രി കഴിഞ്ഞ മന്‍ കീ ബാത്തില്‍ അങ്ങ് കോളജില്‍ പോകുന്ന വിദ്യാര്‍ഥികളോടു സംസാരിക്കയുണ്ടായി. അതിനു മുമ്പ് അങ്ങ് ഡോക്ടര്‍മാരോടും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോടും സംസാരിക്കയുണ്ടായി. വരുന്ന സെപ്റ്റംബര്‍ 15 നുള്ള എഞ്ചിനീയറിംഗ് ദിനം പ്രമാണിച്ച് അങ്ങ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളോടു ചിലത് പറയണം എന്നാണ് എന്റെ അഭ്യര്‍ഥന. അതിലൂടെ എല്ലാവരുടെയും മനോബലം വര്‍ധിക്കും, ഞങ്ങള്‍ക്കു വളരെ സന്തോഷമാകും, വരും ദിനങ്ങളില്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രോത്സാഹനവും ലഭിക്കും. നന്ദി.
നമസ്‌കാരം ഭാവനാജീ. കുട്ടിയുടെ വിചാരത്തെ ഞാന്‍ ബഹുമാനിക്കുന്നു. നാമെല്ലാം കല്ലും കട്ടയുമുപയോഗിച്ചുള്ള വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഏകദേശം 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒറ്റ പാറയായിരുന്ന ഒരു പര്‍വ്വതത്തെ ഒരു ഉത്കൃഷ്ടവും, വിശാലവും, അദ്ഭുതകരവുമായ ക്ഷേത്രമാക്കിയതിനെക്കുറിച്ച് നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ? ഒരുപക്ഷേ സങ്കല്പിക്കാന്‍ പ്രയാസമാകും. എന്നാല്‍ അങ്ങനെയുണ്ടായി, ആ ക്ഷേത്രമാണ് മഹാരാഷ്‌ട്രയിലെ എല്ലോറയിലുള്ള കൈലാസനാഥ് ക്ഷേത്രം. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്ലുകൊണ്ടുള്ള 60 മീറ്റര്‍ നീളമുള്ള ഒരു തൂണുണ്ടാക്കി, അതിനുമുകളില്‍ കരിങ്കല്ലിന്റെ ഏകദേശം 80 ടണ്‍ ഭാരമുള്ള കഷണം വച്ചു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം അങ്ങനെയൊരിടമാണ്. അവിടെ വാസ്തുവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും ഈ അവിശ്വസനീയമായ സമന്വയം കാണാവുന്നതാണ്. ഗുജറാത്തിലെ പാഢണ്‍ എന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട റാണീ കീ വാവ് എന്നറിയപ്പെടുന്ന പടിക്കിണര്‍ ആരെയും ആശ്ചര്യപ്പെടുത്തും. ഭാരതത്തിന്റെ ഭൂമി എഞ്ചിനീയറിംഗിന്റെ പരീക്ഷണശാലയായിരുന്നു. സങ്കല്പിക്കാനാവാത്തതു സങ്കല്പിച്ച, എഞ്ചിനീയറിംഗിന്റെ ലോകത്ത് അദ്ഭുതങ്ങളെന്നു പറയപ്പെടുന്ന ഉദാഹരണങ്ങള്‍ കാട്ടിയിട്ടുള്ളവരാണ് ഭാരതത്തിലെ എഞ്ചിനീയര്‍മാര്‍. മഹാന്മാരായ എഞ്ചിനീയര്‍മാരുടെ നമ്മുടെ പാരമ്പര്യത്തിന്റെ കൂട്ടത്തില്‍ ഒരു രത്‌നത്തെ നമുക്കു ലഭിക്കയുണ്ടായി. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹമാണ് ഭാരതരത്‌നം ഡോ.എം.വിശ്വേശ്വരയ്യ.
കാവേരി നദിയില്‍ അദ്ദേഹം നിര്‍മ്മിച്ച കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഇന്നും ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും പ്രയോജപ്പെടുന്നതാണ്. രാജ്യത്തിന്റെ ആ ഭാഗത്ത് അദ്ദേഹം പൂജനീയന്‍ തന്നെയാണ്. ബാക്കി രാജ്യം മുഴുവനും അദ്ദേഹത്തെ വളരെ ബഹുമാനത്തോടും ആത്മബന്ധത്തോടും ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് സെപ്റ്റംബര്‍ 15 എഞ്ചിനീയേഴ്‌സ് ദിനം ആയി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട് നമ്മുടെ രാജ്യത്തെ എഞ്ചിനീയര്‍മാര്‍ ലോകമെങ്ങും തങ്ങളുടെ വേറിട്ട വ്യക്തിത്വം കാട്ടിയിട്ടുണ്ട്. എഞ്ചിനീയറിംഗിന്റെ ലോകത്ത് ഉണ്ടായ അത്ഭുതങ്ങളെക്കുറിച്ചു ഞാന്‍ പറയുമ്പോള്‍, 2001 ല്‍ ഗുജറാത്തിലെ കച്ചില്‍ ഭീകര ഭൂകമ്പമുണ്ടായപ്പോള്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്നേരം ഞാന്‍ ഒരു വോളണ്ടിയറായി അവിടെ പ്രവര്‍ത്തിക്കയായിരുന്നു. എനിക്ക് ഒരു ഗ്രാമത്തില്‍ പോകാന്‍ അവസരമുണ്ടായി. അവിടെ എനിക്ക് 100 വര്‍ഷത്തിലധികം പ്രായമുള്ള ഒരു അമ്മയെ കാണാന്‍ അവസരമുണ്ടായി.. എന്നെ നോക്കി കളിയായി പറഞ്ഞു കണ്ടില്ലേ, ഇത് എന്റെ വീടാണ്. – കച്ചില്‍ അതിന് ഭൂംഗാ എന്നാണ് പറയുന്നത് – എന്റെ ഈ വീട് മൂന്നു ഭൂകമ്പങ്ങള്‍ കണ്ടു കഴിഞ്ഞു. ഞാന്‍ തന്നെ മൂന്നു ഭൂകമ്പങ്ങള്‍ കണ്ടു. ഈ വീട്ടില്‍ കഴിഞ്ഞുകൊണ്ടു കണ്ടു. എന്നാല്‍ എവിടെയെങ്കിലും വല്ല കേടുപാടും കാണാനുണ്ടോ? ? ഈ വീട് പൂര്‍വ്വികര്‍ ഇവിടത്തെ പ്രകൃതിക്കനുസരിച്ച്, ഇവിടത്തെ കാലാവസ്ഥയ്‌ക്കനുസരിച്ച് ഉണ്ടാക്കിയതാണ്… ഇത് വളരെ അഭിമാനത്തോടെയാണ് ആ അമ്മ പറഞ്ഞത്. അപ്പോള്‍ എനിക്കു തോന്നിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പും നമ്മുടെ ആ ഭൂഭാഗത്ത് ആ കാലഘട്ടത്തിലെ എഞ്ചിനീയര്‍മാര്‍, അവിടത്തെ പരിതഃസ്ഥിതിക്കനുസരിച്ച് ജനങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാനാകുന്ന നിര്‍മ്മിതികളുണ്ടാക്കിയിരുന്നു എന്നാണ്.
ഇപ്പോള്‍ നാം എഞ്ചിനീയേര്‍സ് ദിനം ആഘോഷിക്കുമ്പോള്‍ നാം ഭാവിയെക്കുറിച്ചുകൂടി ചിന്തിക്കണം. അവിടവിടെ വര്‍ക്‌ഷോപ്പുകള്‍ നടത്തണം. മാറിയ യുഗത്തില്‍ നാം പുതിയ പുതിയ കാര്യങ്ങള്‍ എന്തെല്ലാം പഠിക്കണം, എന്തെല്ലാം പഠിപ്പിക്കണം? എന്തെല്ലാം ചേര്‍ക്കണം? ഈയിടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഒരു വലിയ കാര്യമായി മാറിയിരിക്കയാണ്. ലോകം പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഈ സ്ഥിതിയില്‍ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് ഏതു രൂപത്തിലുള്ളതായിരിക്കണം? അതിനുള്ള കോഴ്‌സുകള്‍ എന്തെല്ലാമായിരിക്കണം? വിദ്യാര്‍ഥികളെ എന്തു പഠിപ്പിക്കണം? നിര്‍മ്മാണം പരിസ്ഥിതി സൗഹാര്‍ദ്ദപരം ആയിരിക്കേണ്ടതെങ്ങനെ? നിര്‍മ്മാണ സ്ഥലത്തു കിട്ടുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്തി നിര്‍മ്മാണം എങ്ങനെ നിര്‍വ്വഹിക്കാനാകും? മാലിന്യമില്ലാതെ നിര്‍മ്മാണം നടത്തുന്നതില്‍ മുന്‍ഗണന എങ്ങനെ നിശ്ചയിക്കാം? ഇങ്ങനെ അനേകം കാര്യങ്ങള്‍ എഞ്ചിനീയറിംഗ് ദിനം ആഘോഷിക്കുമ്പോള്‍ നമുക്ക് ആലോചിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, ഉത്സവങ്ങളുടെ അന്തരീക്ഷമാണ്… ഇതോടൊപ്പം ദീപാവലിക്കുള്ള തയ്യാറെടുപ്പുകളും ആരംഭിക്കയായി. നമുക്ക് മന്‍കീ ബാത്തില്‍ ഒരുമിച്ചുകൊണ്ടിരിക്കാം. മനസ്സില്‍ തോന്നുന്നത് പറയാം… മനസ്സുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ നമുക്കൊരുമിക്കാം. ഈയൊരു ചിന്താഗതിയോടെ നിങ്ങള്‍ക്കേവര്‍ക്കും അനേകം ശുഭാശംസകള്‍… നന്ദി.. വീണ്ടും കാണാം.