ആറന്മുള ; ആർപ്പുവിളികളില്ലാതെ ഇന്ന് ഉത്തൃട്ടാതി ജലമേള . പമ്പാനദിയിൽ തിരുവാറന്മുള സവിധത്തിൽ നടക്കുന്ന ജലമേള ഇന്ന് ചടങ്ങുകൾ മാത്രമായി നടത്തും. സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ നിരവധി പള്ളിയോടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
തെക്കേമുറി കിഴക്ക്, ളാക-ഇടയാറന്മുള, കിഴക്കനോതറ-കുന്നേകാട്, വന്മഴി എന്നീ പള്ളിയോടങ്ങളുടെ പള്ളിയോടപ്പുരകളും പ്രളയജലം കയറി പൂർണമായി തകർന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എത്താൻ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉൾപ്പെടുത്തി ചടങ്ങു മാത്രം പൂർത്തിയാക്കാനാണു പള്ളിയോട സേവാസംഘത്തിന്റെ തീരുമാനം.
രാവിലെ പത്തിന് ഔദ്യോഗിക ചടങ്ങുകൾ ഒന്നുമില്ലാതെ സത്രക്കടവിൽ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും . ക്ഷേത്രക്കടവിൽ വെറ്റില, പുകയില, അവിൽപൊതി എന്നിവ നൽകി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല. മാത്രമല്ല നദി തീരത്തെ അപകട സ്ഥിതി കണക്കിലെടുത്ത് അളുകൾ എത്തുന്നതിനും നിയന്ത്രണമുണ്ട്.
ഉത്തൃട്ടാതി നാൾ കഴിയുന്നതോടെ വിശദമായ കണക്കുകൾ തയാറാക്കി സർക്കാരിനു സമർപ്പിക്കാനാണു സേവാസംഘത്തിന്റെ തീരുമാനം.