തിരുവനന്തപുരം: ഓണാവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. എന്നാൽ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽ ക്ലാസുകൾ ഇന്ന് ആരംഭിക്കില്ല. ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങളും ഇന്ന് തുറക്കില്ല.
കുട്ടികളുടെ മനസ്സില്‍ പഠനാന്തരീക്ഷം കൊണ്ടുവരിക എന്നത് പുനരധിവാസത്തിന്റെ ഭാഗമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിനാല്‍ ഇന്ന് മുഴുവന്‍ ജനപ്രതിനിധികളും സ്കൂളുകളില്‍ എത്തണം.
മക്കളുടെ മികച്ച വിദ്യാഭ്യാസമാണ് മുഴുവന്‍ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അവര്‍ക്ക് ആ ഉറപ്പ് നല്കാന് കഴിയണം. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടമായവര്‍ക്ക് അവ സൗജന്യമായി തിരിച്ച് നല്‍കും.
ക്യാമ്പുകളായി ഉപയോഗിച്ചതും വെളളം കയറി നാശിച്ചതുമായ നിരവധി സ്കൂളുകളുണ്ട്. സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍, പ്രോജക്ടറുകള് തുടങ്ങിയവ പ്രളയത്തില്‍ നശിച്ചെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല. അവ മാറ്റി നല്കാന് കഴിയുമോ എന്ന കാര്യം ആലോചിക്കും – മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.