ഇസ്ലാമാബാദ് ; ചിനാബ് നദിയിൽ ഇന്ത്യ നടത്തുന്ന ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ. എന്നാൽ എന്തൊക്കെ എതിർപ്പുകൾ ഉയർന്നാലും പദ്ധതി സമയോചിതമായി പൂർത്തിയാക്കാനാണ് തീരുമാനമെന്ന് ഇന്ത്യ പ്രതികരിച്ചു.
ലാഹോറിൽ നടക്കുന്ന സിന്ധു നദീതല കരാർ ചർച്ചയിലാണ് പാകിസ്ഥാൻ ഇന്ത്യൻ പദ്ധതികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
ചിനാബ് നദിയിൽ ഇന്ത്യ നടത്തുന്ന 1000 മെഗാവാട്ടിന്റെ പാകൽ ദുൽ ഡാം, 48 മെഗാവാട്ട് ലോവർ കൽനൽ ഹൈഡ്രോ പവ്വർ പ്രൊജക്ടുകൾ നിർത്തിവയ്ക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഈ നിർമ്മാണങ്ങൾ ഇന്‍ഡസ് ജല ഉടമ്പടിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് പാകിസ്ഥാന്റെ വാദം.
എന്നാൽ ഇന്ത്യ ഈ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും,പദ്ധതികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനമെന്നും ചർച്ചയിൽ പങ്കെടുത്ത പാക് നദീജല കമ്മീഷണർ സയ്യദ് മെഹര്‍ അലി ഷാ പറഞ്ഞു.
സമുദ്ര നിരപ്പിൽ നിന്നും 40 അടി ഉയരത്തിൽ നിർമ്മിക്കുന്ന പാകൽ ദുൽ ഡാമിന്റെ ഉയരം കുറയ്ക്കണമെന്ന ആവശ്യത്തിനോടും ഇന്ത്യ അനുകൂലമായല്ല പ്രതികരിച്ചെന്നും ഷാ പറഞ്ഞു.
ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികൾക്കെതിരെ മുൻപ് പാകിസ്ഥാൻ ലോകബാങ്കിൽ പരാതി ഉന്നയിച്ചിരുന്നെങ്കിലും ലോക ബാങ്ക് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.
പാകിസ്ഥാനുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ സിന്ധു നദിയുടെ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് പൂര്‍ണമായും ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഝലം, ചിനാബ് എന്നീ പശ്ചിമ നദികളിലെ ജലം പൂർണ്ണമായും പ്രയോജനപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.
2007 ൽ ഇന്ത്യ ആരംഭിച്ച കിഷൻ ഗംഗ പദ്ധതിക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു.
2016 ലെ ഉറി ആക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയത്.