ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് റെക്കോഡ് മെഡൽ നേട്ടം. സ്ക്വാഷ് വനിതാ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. ഇതോടെ ഒരു ഗെയിംസിൽ നേടുന്ന ആകെ മെഡലുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡാണ് കുറിച്ചത്. 2010ലെ ഗ്വാങ്‍ഷൂ ഗെയിംസിലെ റെക്കോഡാണ് തകർന്നത്. അന്ന് ആകെ മെഡൽ നേട്ടം 65 ആയിരുന്നു.
പുരുഷൻമാരുടെ ബ്രഡ്ജിലും ബോക്സിംഗിലും ഇന്ത്യൻ താരങ്ങൾ സ്വർണം നേടി. പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ അമിത് പങ്കലാണ് സ്വർണം നേടിയത്. ലൈറ്റ് ഫ്ളൈ വെയിറ്റിൽ ഉസ്ബക്കിസ്ഥാന്‍റെ ഒളിമ്പിക് ചാമ്പ്യൻ ഹസൻബോയ് ദുസ്മതോവിനെയാണ് അമിത് ഫൈനലിൽ പരാജയപ്പെടുത്തിയത്. ബ്രിഡ്ജിൽ പുരുഷ ടീം ഇനത്തിലാണ് സ്വർണനേട്ടം. പ്രണബ് ബർധൻ, ഷിബ്നാഥ് സർക്കാർ സഖ്യമാണ് സ്വർണം സ്വന്തമാക്കിയത്.
15 സ്വർണവും 24 വെള്ളിയും 29വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 68 ആയി.