ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി വരവരറാവു അടക്കമുള്ളവർക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്നും,അതിനുള്ള തെളിവുകൾ ഉണ്ടെന്നും മഹാരാഷ്ട്ര സർക്കാർ. വ്യക്തമായ തെളിവുകൾ ലഭിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിയോജിക്കാനുള്ള അവകാശത്തിനെതിരല്ല അറസ്റ്റെന്നും ഹർജിക്കാർക്ക് അറസ്റ്റിലായവരുമായി ബന്ധമില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് അറസ്റ്റിലായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ ,റോണ വിൽസൺ എന്നിവരിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് വരവര റാവു , സുധ ഭരദ്വാജ്, ഗൗതം നവലാഖ, വെർനൺ ഗോൺസൽവസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.ഇവർക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് പൊലീസ് സംഘവും വ്യക്തമാക്കിയിരുന്നു.
വീടുകൾ റെയ്ഡ് ചെയ്തതിനെ തുടർന്ന് നിരവധി രേഖകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഭീകരരുമായി ഇവർക്കുള്ള ബന്ധം കൃത്യമായി വെളിവാക്കുന്നതാണ് രേഖകളെന്നും മഹാരാഷ്ട്ര എഡിജി പരംബീർ സിംഗ് വ്യക്തമാക്കിയിരുന്നു.
നേരത്തെ അറസ്റ്റിലായ റോണ വിൽസൺ കമ്യൂണിസ്റ്റ് ഭീകരന് അയച്ച കത്തിൽ ഗ്രനേഡ് ലോഞ്ചറുകൾ വാങ്ങാൻ 8 കോടി ആവശ്യമുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയിൽ മോദിരാജിന് അന്ത്യം കുറിക്കാൻ സഖാവ് കിഷനും മറ്റുള്ളവരും പദ്ധതി തയ്യാറാക്കുന്നതായും കത്തിലുണ്ടായിരുന്നു.