തിരുവനന്തപുരം: പി കെ ശശിയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. പരാതി പൂഴ്ത്തിവച്ചു എന്ന ആരോപണം ഗൗരവമുള്ളതാണെന്നും കത്തിൽ പറയുന്നു. ഇത് പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കും. സ്ത്രീവിരുദ്ധതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യം. കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടപടി സ്വീകരിക്കണമെന്നും കത്തിൽ വി എസ് ആവശ്യപ്പെടുന്നു.
അതേസമയം, പി കെ ശശിക്കെതിരായ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് സിപിഎം. പരാതി കിട്ടിയ ഉടൻ തന്നെ പെൺകുട്ടിയുടെ വിശദീകരണം കേട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് . പി കെ ശശിയെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വിശദീകരണം കേട്ടു. തുടർന്ന് പരാതിയെ കുറിച്ച് ഓഗസ്റ്റ് 31ന് തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
പി.ബി. ഇക്കാര്യത്തിൽ ഒരു നിർദ്ദേശവും സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടില്ല. പി.കെ.ശശിക്കെതിരായി ഉയർന്നുവന്ന പരാതിയിലും പാർടിയുടെ ഭരണഘടനയ്ക്ക് അനുസൃതമായ നടപടി കൈക്കൊള്ളുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.