ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ജപ്പാന്‍റെ നവോമി ഒസാക്കയ്‌ക്ക്. ഫൈനലിൽ മുൻ ചാമ്പ്യൻ യുഎസിന്‍റെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് ഒസാക്ക കന്നിക്കിരീടം സ്വന്തമാക്കിയത്.
സ്കോർ 6 – 2, 6 – 4. ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരമായി 20 കാരിയായ ഒസാക്ക മാറി. മത്സരത്തിനിടെ റാക്കറ്റ് കോർട്ടിൽ എറിഞ്ഞുപൊട്ടിച്ചതിന് അമ്പയർ സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചത് ഏറെ നാടകീയ രംഗങ്ങൾക്ക് വഴിവച്ചിരുന്നു.
24-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട സെറീന ജയിച്ചിരുന്നെങ്കിൽ മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്തുമായിരുന്നു.
ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻമാരായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും അർജന്‍റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പെട്രോയും ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്ക് നടക്കും.