ദുബായ്: ആരാധകര്‍ക്ക് എപ്പോഴും ആവേശമുണ്ടാക്കുന്നതാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം. ഇത്തവണ ആ ഉശിരന്‍ പോരാട്ടത്തിന് വേദിയാകുന്നത് ദുബായ് നഗരമാണ്. ഏഷ്യകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയാകുന്നത്. യുഎഇ സമയം മൂന്നര മണി(ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന്)ക്കാണ് പോരാട്ടം. 12 മണിയോട് കൂടി തന്നെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിക്കും. പാകിസ്ഥാന്‍ മുന്‍ ക്രിക്ക്റ്റ് ക്യാപ്റ്റനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനും കളി കാണാനെത്തുമെന്നാണ് വിവരം.
ചാംപ്യന്‍സ് ട്രോഫി ഫൈനലിനു വേണ്ടി ലണ്ടനിലെ ഓവല്‍ മൈതാനത്ത് വച്ച് 2017ലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയെ 180 റണ്‍സിന് പാകിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. അതിന് ശേഷം ഇരു ടീമുകളും മുഖാമുഖം എത്തുന്നത് ഇതാദ്യമായിട്ടാണ്. 12 തവണ ഏഷ്യകപ്പില്‍ ഇന്ത്യയും പാകിസ്ഥാനു ഏറ്റുമുട്ടിയിട്ടുണ്ട്. ആറെണ്ണത്തില്‍ ഇന്ത്യയും അഞ്ചെണ്ണത്തില്‍ പാകിസ്ഥാനും വിജയിച്ചു. ഒരെണ്ണം മഴമൂലം തടസപ്പെട്ടു.
1984ല്‍ പ്രഥമ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കൊണ്ടായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. പിന്നീട് അഞ്ച് തവണ കൂടി കിരീടം സ്വന്തമാക്കി. ഏഷ്യകപ്പില്‍ ഏറ്റവുമധികം കിരീടം ചൂടുന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ്.ധോണി(വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ദിനേശ് കാര്‍ത്തിക്, ഖലീല്‍ അഹ്മദ്.
പാക് ടീം
സര്‍ഫ്രാസ് അഹ്മദ്( ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ്, ബാബര്‍ അസം, ഷാന്‍ മസൂദ്, ശുഐബ് മാലിക്, ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹിം അഷ്‌റഫ്, ഹസന്‍ അലി, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, മുഹമ്മദ് ആമിര്‍.















