ന്യൂഡൽഹി: അങ്കണവാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും വേതനം വര്‍ദ്ധിപ്പിക്കുന്നതിനും, ഹെല്‍പ്പര്‍മാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് നല്‍കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിസഭാ സമിതി അംഗീകാരം നല്കി. 2018 ഒക്ടോബര്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ 10,649.41 കോടി രൂപ ഇതിനായി ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. 27 ലക്ഷം അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 3,000 ല്‍ നിന്നും 4500 ആയും, മിനി അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 2,250 ല്‍ നിന്നും 3500 ആയും, അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 1, 500 ല്‍ നിന്നും 2250 ആയും ആണ് വര്‍ദ്ധിപ്പിച്ചത്.
ഇതിനു പുറമേ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പ്രതിമാസ ഇന്‍സെന്റീവും ലഭിക്കും. പുതുക്കിയ പാരിതോഷികവും, ഇന്‍സെന്റീവും 2018 ഒക്ടോബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരും.