ന്യൂഡല്‍ഹി : പശ്ചിമബംഗാളിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടു. 19 കാരനായ രാജേഷ് സര്‍ക്കാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മേഖലയില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പശ്ചിമബംഗാളിലെ ദിനജിപൂര് ജില്ലയിലെ ഇസ്ലാംപൂരിലെ ദരിവിത്ത് ഹൈസ്കൂളിലാണ് സംഭവം. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട രാജേഷ്.
സ്കൂളില്‍ കഴിഞ്ഞ ദിവസം മൂന്ന് അധ്യാപകര്‍ പുതുതായി ജോലിക്കെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ആവശ്യപ്പെട്ട വിഷയത്തിന് പകരം മറ്റൊരു വിഷയത്തില്‍ പ്രാവീണ്യം നേടിയ അധ്യാപകരെയാണ് ജോലിക്ക് നിയമിച്ചത്. ഇതിന് പുറമെ വിഷയം ബംഗാളിയിലും തര്‍ജ്ജമ ചെയ്തു തരണമെന്ന ആവശ്യവും ഒരു കൂട്ടം വിദ്യാർത്ഥികൾ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്ന് അധ്യാപകരെയാണ് ജോലിക്കായി നിയോഗിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ സമരവുമായി രംഗത്തിറങ്ങിയത്.വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ കൂടെ നാട്ടുകാരും ചേരുകയായിരുന്നു.
സ്ക്കൂളിനു മുന്നിലെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുകയായിരുന്നു.
ആക്രമണത്തില്‍ രാജേഷിനും വെടിയേല്‍ക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടമായിരുന്നു. സിലിഗുരി ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
പൊലീസാണ് ആദ്യം ലാത്തി പ്രയോഗിച്ചതെന്നും, കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് അംഗീകരിക്കാനാകില്ലെന്നും ബിജെപി ജില്ല പ്രസിഡന്റ് ശങ്കര്‍ ചക്രബര്‍ത്തി പറഞ്ഞു.
കുട്ടികളുടെ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അതിനെ വെടിയുതിര്ത്തല്ല നേരിടേണ്ടതെന്ന് സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. മുഖ്യമന്ത്രിയാണ് ഈ അതിക്രമത്തിന് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.